ന്യൂഡൽഹി : നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കേരളത്തിൽ വധിക്കേണ്ട 950 പേരുടെ ഹിറ്റ്ലിസ്റ്റ് തയ്യാറാക്കിയെന്ന് ദേശീയ അന്വേഷണ ഏജൻസി. ജില്ലാ ജഡ്ജിയും നേതാക്കളും ഈ ഹിറ്റ്ലിസ്റ്റിലുണ്ട്. എൻഐഎ കോടതിയിൽ ഇതു സംബന്ധിച്ചു നൽകിയ റിപ്പോർട്ടിലാണ് വിശദ വിവരങ്ങൾ ഉള്ളത്. വിവിധ കേസുകളിൽ പിടിയിലായ പിഎഫ്ഐ പ്രവർത്തകരിൽനിന്നാണു ഹിറ്റ്ലിസ്റ്റിന്റെ വിവരങ്ങൾ ലഭിച്ചത്.
പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതി സിറാജുദ്ദീനിൽ നിന്നുമാണ് 240 പേരുടെ പട്ടിക പിടിച്ചെടുത്തത്.പിഎഫ്ഐ പ്രവർത്തകൻ അബ്ദുൾ വഹദിൽ നിന്ന് 5 പേരുടെയും മറ്റൊരാളിൽനിന്ന് 232 പേരുടെയും അയൂബിന്റെ പക്കൽ നിന്ന് 500 പേരുടെയും പട്ടിക കണ്ടെടുത്തു. ആലുവയിലെ പെരിയാർവാലി ക്യാംപസിലാണ് പിഎഫ്ഐ ആയുധപരിശീലനം നടത്തിയിരുന്നത് .
എൻഐഎ റജിസ്റ്റർ ചെയ്ത കേസിലെ 4 പ്രതികളുടെ ജാമ്യാപേക്ഷകൾ പരിഗണിക്കുന്നതിനിടെയാണ് കോടതിയിൽ എൻഐഎ ഇക്കാര്യം വ്യക്തമാക്കിയത്. ജാമ്യം നൽകാനാകില്ലെന്നു വ്യക്തമാക്കിയ കോടതി ഹർജി തള്ളി.