കൊച്ചി: ജന്മദിനത്തിന് പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങളും ആശംസകളുമൊക്കെ ലഭിക്കാറുണ്ടെങ്കിലും കേരളത്തിൽ വേറിട്ട ഒരു ജന്മദിനാഘോഷമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. വയലാറിൻ്റെ ആരാധകനായ ശിവരാമൻ മല്ലപ്പള്ളിയാണ് തൻ്റെ 82-ാം ജന്മദിനമായ നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ അത്യപൂർവ്വമായ ഒരു ജന്മദിനാഘോഷം നടത്തിയത്.
വയലാർ രാമവർമ്മയുടെ ഓർമ്മകളുടെ അൻപതു വർഷം പ്രമാണിച്ച് കാക്കനാട് താലൂക്കിലെ 30 ലൈബ്രറികൾക്ക് വയലാറിൻ്റെ സമഗ്ര ജീവചരിത്രം സംഭാവനയായി നൽകിയായിരുന്നു വേറിട്ട ജന്മദിനാഘോഷം. കാക്കനാട് സൈനികാശ്രമത്തിൽ ഇ എം എസ് വായനശാല സെക്രട്ടറിയായ ശിവരാജ് ടി.ടി യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം വയലാർ ജീവചരിത്ര കൃതിയുടെ രചയിതാവായ ഡോ. രാജീവ് പുലിയൂർ ഉദ്ഘാടനം ചെയ്തു.
എറണാകുളം ജില്ലാ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി രാജേഷ് ഡി ആർ മുഖ്യ പ്രഭാഷണം നടത്തി. ബൈജു മലപ്പള്ളിയും എറണാകുളത്തെ വിവിധ ലൈബ്രറി സെക്രട്ടറിമാരും പ്രസിഡൻ്റുമാരും സംസാരിച്ചു. സൈനിക സേവനത്തിൽ വ്യോമയാന വകുപ്പിൽ സ്തുത്യർഹമായ സേവനം നടത്തി ഒട്ടനവധി സാഹിത്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ച ശിവരാമൻ 82-ാം വയസ്സിൽ സൈനികാശ്രമത്തിൽ വിശ്രമജീവിതം നയിക്കുകയാണ്.
വായനാനുഭവങ്ങൾ മനുഷ്യനെ നവീകരിക്കുന്നുവെന്ന് രാജീവ് പുലിയൂർ പറഞ്ഞു. നലവാത്ഥാന കേരള നിർമ്മിതിയിൽ വായന ഒരു പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. വയലാറിൻ്റെ ജീവിതകഥയും കാവ്യ ജീവിതവും കേരളപ്പിറവി ദിനത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്നുണ്ട്, അദ്ദേഹം പറഞ്ഞു. എറണാകുളം ജില്ലയിലെ എല്ലാ ലൈബ്രറികൾക്കും വയലാറിൻ്റെ ആരാധകൻ എന്ന നിലയിൽ ഈ ജീവചരിത്ര ഗ്രന്ഥം കൈമാറാനാണ് ശ്രമമെന്ന് മകനും ഐ ടി കമ്പനിയുടെ മാനേജറുമായ ബൈജു മല്ലപ്പള്ളി പറഞ്ഞു.






