തിരുവനന്തപുരം : പതിമൂന്ന് വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച അയൽവാസിയുടെ കാൽ പിതാവ് തല്ലിയൊടിച്ചു. തിരുവനന്തപുരം പോത്തന്‍കോട് ആണ് സംഭവം. പെണ്‍കുട്ടിയുടെ അയല്‍വാസിയായ 40കാരന്‍ വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇതിനിടെയാണ് കുട്ടിയുടെ പിതാവ് തിരികെയെത്തിയത്.
സംഭവം കണ്ട പിതാവ് സമീപത്തുണ്ടായിരുന്ന തടിക്കഷണം എടുത്ത് അയൽവാസിയെ അടിച്ചതോടെ പ്രതിയുടെ കാല്‍ ഒടിയുകയായിരുന്നു.എന്നാല്‍ മുന്‍ വൈരാഗ്യത്താല്‍ തന്നെ മര്‍ദ്ദിച്ചതാണെന്ന് ആരോപിച്ച് ഇയാള്‍ പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിൽ പോത്തൻകോട് പോലീസ് കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു.
പിന്നീടാണ് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെയാണ് അച്ഛന്‍ പ്രതിയെ മര്‍ദ്ദിച്ചതെന്ന വിവരം പൊലീസിന് ലഭിച്ചത്.കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് അയൽവാസിക്കെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു .ഇയാൾ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.





