തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എംൽഎയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ആദ്യ ബലാത്സംഗക്കേസിലെ പരാതിക്കാരിയുടെ സത്യവാങ്മൂലം. രാഹുലിന്റെ ജാമ്യത്തെ എതിർത്ത് പരാതിക്കാരി ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ഗുരുതര പരാമർശങ്ങളുള്ളത്.
രാഹുൽ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നും തന്റെ നഗ്ന വിഡിയോ ചിത്രീകരിച്ചതായും പരാതിക്കാരി പറയുന്നു .ഗർഭഛിദ്രം നടത്തിയത് ഭീഷണിപ്പെടുത്തിയാണെന്നും സുഹൃത്ത് ജോബി എത്തിച്ച ഗുളികകൾ കഴിച്ചത് വീഡിയോ കോളിൽ കണ്ട് രാഹുൽ ഉറപ്പാക്കിയെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. പ്രതിക്ക് മുൻകൂർ ജാമ്യം നൽകിയാൽ നഗ്ന ദൃശ്യങ്ങൾ പുറത്താക്കുമെന്ന് ഭയപ്പെടുന്നതായും സത്യവാങ്മൂലത്തില്‍ പരാതിക്കാരി വ്യക്തമാക്കുന്നു.ദേഹത്തുണ്ടായ മുറിവുകളുടെ ഫോട്ടോയും സത്യവാങ്മൂലത്തിനൊപ്പം പരാതിക്കാരി കോടതിയിൽ സമർപ്പിച്ചു.
പത്തോളം പീഡന കേസുകളെപ്പറ്റി അന്വേഷണസംഘത്തിന് വിവരമുണ്ട്. അതിൽ ഒന്ന് പ്രായപൂർത്തിയാകാത്ത കുട്ടിയാണെന്നും പരാതിക്കാരി ആരോപിക്കുന്നു. സ്ഥിരം ലൈംഗിക കുറ്റവാളിയെന്ന് തെളിഞ്ഞ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്നും സത്യവാങ്മൂലത്തിൽ പരാതിക്കാരി പറയുന്നു.മുൻകൂർ ജാമ്യം നിഷേധിച്ച വിചാരണ കോടതി വിധി ചോദ്യം ചെയ്ത് രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും.






