തിരുവനന്തപുരം : ബലാത്സംഗക്കേസുകളില്‍ പ്രതിയായ പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നതിൽ യോജിക്കേണ്ടെന്ന് യുഡിഎഫ് തീരുമാനിച്ചു .കുറ്റാരോപിതനായ എംഎൽഎയെ കോടതി വിധി വരുന്നതിനു മുൻപ് എത്തിക്‌സ് കമ്മിറ്റി അയോഗ്യനാക്കുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നാണ് കോൺഗ്രസിന്‍റെയും യുഡിഎഫ് ഘടക കക്ഷികളുടെയും നിലപാട്.
വിഷയത്തിൽ ഡി.കെ.മുരളി എംഎൽഎ സ്പീക്കർക്ക് നൽകിയ പരാതിയാണ് എത്തിക്‌സ് കമ്മിറ്റി പരിഗണിക്കുന്നത്.23ന് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകാന്‍ മുരളിക്ക് എത്തിക്സ് കമ്മിറ്റി നിർദ്ദേശം നല്‍കി.എന്നാൽ പരാതിയിൽ സാങ്കേതിക പിഴവുണ്ടെന്ന് എത്തിക്സ് കമ്മിറ്റിയിലെ പ്രതിപക്ഷ അംഗങ്ങൾ വിമർശിച്ചു. രാഹുലിനെ അയോഗ്യനാക്കണമെന്ന് മുരളി കത്തിൽ ആവശ്യപ്പെട്ടിട്ടില്ല എന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നത്.






