അമ്പലപ്പുഴ: പന്ത്രണ്ട് വർഷത്തിലൊരിക്കൽ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടത്തുന്ന അതിപ്രാചീന ചടങ്ങായ പള്ളിപ്പാനയ്ക്ക് നാളെ തുടക്കം. ചടങ്ങിന് മുന്നോടിയായി ഇന്ന് വൈകിട്ട് ഉൽപ്പന്ന സമർപ്പണം നടന്നു. ഞായറാഴ്ച രാവിലെ പ്രത്യേക പൂജകൾക്കും പ്രാർത്ഥനകൾക്കും ശേഷമാണ് പള്ളിപ്പാന ചടങ്ങുകൾക്ക് തുടക്കം കുറിക്കുന്നത്. പ്രഭാത ശ്രീബലിക്കു ശേഷം നടക്കുന്ന ‘കാപ്പുകെട്ട്’ ചടങ്ങോടെയാണ് പള്ളിപ്പാന ആരംഭിക്കുക. 9 നും 9.25 നും ഇടയിലുള്ള മുഹൂർത്തത്തിലാണ് കാപ്പ് കെട്ട്.
പള്ളിപ്പാന ചടങ്ങുകൾ നടത്തുന്നതിനായി എത്തുന്ന കർമ്മികളെ, അമ്പനാട്ട് പണിക്കൻ, ക്ഷേത്രഭാരവാഹികൾ, സ്വാഗത സംഘം ഭാരവാഹികൾ എന്നിവർ ചേർന്ന് ക്ഷേത്രത്തിന്റെ കിഴക്കേനടയിലുള്ള ആൽത്തറയിൽ നിന്ന് സ്വീകരിച്ച് ക്ഷേത്രവളപ്പിന്റെ തെക്കുകിഴക്കേ കോണിൽ തയാറാക്കുന്ന പള്ളിപ്പന്തലിനരികിലെ കുടിലുകളിൽ ഇരുത്തും. തുടർന്ന് ക്ഷേത്രംസ്ഥാനിആശാരി വെട്ടിയതിനകം കുടുംബത്തിലെ മൂത്തആൾ പള്ളിപന്തലിനുമുന്നിൽ നാളികേരം ഉടക്കും.
പള്ളിപ്പാനപ്പന്തലിലേക്ക് ദേവചേതന്യം ആവാഹിക്കുന്നതിനായി സ്വർണ്ണംകെട്ടിയ കോയ്മവടി ശ്രീകോവിലിൽ കൊണ്ടുപോയി പൂജകൾ ചെയ്ത്, വെള്ളിവട്ടകയിൽ വെച്ച് ആഘോഷപൂർവ്വം പള്ളിപന്തലിലേക്ക് എഴുന്നള്ളിക്കും. അവിടെ പ്രത്യേകം തയ്യാറാക്കുന്ന ശരകൂടത്തിനരികിലെ പീഠത്തിലാണ് കോയ്മവടി വയ്ക്കുന്നത്. പള്ളിപ്പാനയുടെ കർമികൾ ജപിച്ച് നൽകുന്ന അഞ്ച് സ്വർണ്ണകാപ്പുകളും ഒരു വെള്ളികാപ്പും വെറ്റിലചേർത്ത് കോയ്മവടിയിൽ കെട്ടുന്നതോടെ കാപ്പുകെട്ട് ചടങ്ങ് പൂർത്തിയാവും. ചെമ്പകശ്ശേരി, കോയിക്കരി, ഏറമുണ്ട, കുന്നംകരി, നെട്ടാശ്ശേരി, അമ്പലപ്പുഴ എന്നീ കുടുംബങ്ങൾക്കാണ് കാപ്പുകൾ ജപിച്ചുനൽകുന്നതിനുള്ള അവകാശം.
ശൈവ വാദ്യങ്ങളായ പറയും തുടിയും കൊട്ടി പാട്ടുപാടിയും ഇലഞ്ഞിത്തൂപ്പുകൊണ്ട് ഉഴിഞ്ഞും ദേവന്റെ ബാധോവദ്രങ്ങൾ നീക്കുന്നതാണ് പള്ളിപ്പാനയിലെ പ്രധാന ചടങ്ങ്. ഇതോടെ ദേവചൈതന്യം വർധിച്ച് നാടിനും നാട്ടാർക്കും സമൃദ്ധിയും ഐശ്വര്യവും കൈവരുമെന്നാണ് വിശ്വാസം. 400 വർഷങ്ങൾക്കുമുൻപ് ചെമ്പശ്ശേരി രാജാക്കന്മാരുടെ കാലത്ത് നിശ്ചയിച്ച ചടങ്ങുകൾ ആണ് ഇപ്പോഴും പള്ളിപ്പാനയിൽ പിൻതുടരുന്നത്.15 ദിവസം നീളുന്ന പള്ളിപ്പാനയിൽ പകലും രാത്രിയുമായി 25 പ്രധാന കർമ്മങ്ങളാണ് നടക്കുക. ഭീഷ്മ ശരശയനം, തട്ടുബലി, ചെറിയകൂമ്പുവലി, അടവി, ഭൈരവിക്കോലം, വലിയകൂമ്പുബലി എന്നിവ പ്രാചീനസംസ്‌കൃതിയുടെ അതിശയക്കാഴ്ചകൾ സമ്മാനിക്കുന്ന അപൂർവ്വചടങ്ങുകളാണ്.






