ആലപ്പുഴ: ദേശീയ ദുരന്തനിവാരണ അതോറിറ്റിയും ദേശീയ ദുരന്ത നിവാരണ സേനയും (എൻ. ഡി. ആർ. എഫ്) ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായി കളക്ടറേറ്റിൽ ദുരന്തനിവാരണ പ്രവർത്തനങ്ങളെ പരിശോധിക്കുന്നതിന്റെ ഭാഗമായി മോക്ക് ഡ്രിൽ സംഘടിപ്പിച്ചു. ചുഴലിക്കാറ്റിന്റെയും അനുബന്ധ ദുരന്തങ്ങളുടെയും തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് കളക്ടറേറ്റ് കെട്ടിടം തകർന്നുവീഴുന്നതായും രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതുമായുള്ള സങ്കൽപ്പത്തിൽ മോക്ക് ഡ്രിൽ സങ്കടിപ്പിച്ചത്.
പരിപാടിയുടെ ഭാഗമായി 11 മണിയോടെ അപായ സൈറൺ മുഴങ്ങി. ആദ്യം കുതിച്ചെത്തിയ ഫയർഫോഴ്‌സ് ടീമിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങളും തുടർന്നെത്തിയ ജനറൽ ആശുപത്രിയിലെ മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിൽ പരിക്കേറ്റവർക്കുള്ള പരിചരണവും അതിവേഗത്തിൽ നടന്നു.
തുടർന്ന് രക്ഷാപ്രവർത്തനങ്ങൾക്കായി എൻഡിആർഎഫ് സംഘം സ്ഥലത്തെത്തി. പരിക്കേറ്റവരെ ആലപ്പുഴ ജനറൽ ആശുപത്രിയിലേക്ക് മാറ്റുന്നതായും കെട്ടിട അവശിഷ്ടങ്ങളിൽ കുടുങ്ങിയവരെ കോൺക്രീറ്റ് കട്ട് ചെയ്ത് എൻഡിആർഎഫ് രക്ഷപ്പെടുത്തുന്നതായും മുകൾഭാഗത്ത് കുടുങ്ങിയവരെയും അബോധാവസ്ഥയിൽ ആയവരെയും, കൊച്ചു കുഞ്ഞിനെയും റോപ്പ് റെസ്‌ക്യൂവിലൂടെ പുറത്തെത്തിക്കുന്നതായുമുള്ള നടപടികൾ മോക്ക് ഡ്രില്ലിൽ പൂർത്തിയാക്കി.
മുപ്പത് എൻ.ഡി.ആർ.എഫ് അംഗങ്ങൾ, രണ്ട് ആംബുലൻസ്, പോലീസ്, ഫയർ ആൻഡ് റസ്‌ക്യൂ,ആരോഗ്യ വകുപ്പിന്റെ ടീം, റവന്യൂ വിഭാഗം, കെ.എസ്.ഇ.ബി, ബി.എസ്.എൻ.എൽ, ആർ.ടി.ഓ തുടങ്ങിയ സർക്കാർ വകുപ്പുകൾ മോക്ഡ്രില്ലിൽ പങ്കാളിയായി.
ദുരന്തനിവാരണം റെസ്‌പോൺസിബിൾ ഓഫീസർ ജില്ലാ കളക്ടർ അലക്‌സ് വർഗ്ഗീസിന്റെ മേൽ നോട്ടത്തിലാണ് മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്. എൻഡിആർഎഫ് ഡെപ്യൂട്ടി കമാണ്ടന്റ് വൈദ്യലിംഗം, എൻഡിആർഎഫ് ടീം കമാണ്ടർ പ്രശാന്ത് ജി ചീനത് എന്നിവർ എൻ.ഡി.ആർ.എഫ് സേനയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ സി പ്രേംജി കൺട്രോൾ റൂമിന്റെ പ്രവർത്തനങ്ങളും മോക്ക് ഡ്രിൽ നടപടികളും നിയന്ത്രിച്ചു.






