കോട്ടയം : ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനായി കടപ്പൂര് നിവാസികളുടെ നേതൃത്വത്തിലുള്ള കുലവാഴ,കരിക്കിൻ കുല സമർപ്പണം ഫെബ്രുവരി 17-ന് നടക്കും. കാലങ്ങളായി കടപ്പൂര് നിവാസികൾ അവരവരുടെ വീടുകളിൽ നട്ടുവളർത്തിയ കുലവാഴ,കരിക്കിൻകുല,കരിമ്പ് തുടങ്ങിയ കാർഷിക വിഭവങ്ങളുമായി രഥഘോഷയാത്രയായി എത്തി ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിന്റെ ഉത്സവ കൊടിയേറ്റ് ആയ 18-ന് തലേദിവസം(17)
ദീപാരാധന സമയത്ത് സന്നിധിയിൽ സമർപ്പിക്കും.
തുടർന്ന് ഉത്സവം നടത്തിപ്പിനുള്ള ആദ്യകാണിക്ക് അർപ്പിച്ച് വിളിച്ചുവരുത്തി ചൊല്ലി പ്രായശ്ചിത്തം നടത്തി അടുത്ത വർഷത്തേക്കുള്ള അനുജ്ഞയും വാങ്ങി മടങ്ങും. 17-ന് വൈകിട്ട് മൂന്നിന്കടപ്പൂര് ദേവി സന്നിധിയിൽ യാത്ര ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ മനോജ് ബി. നായർ ഉദ്ഘാടനം ചെയ്യും. കടപ്പൂര് ദേവീക്ഷേത്രം പ്രസിഡൻറ് കെ . ആർ . ശശികുമാരൻ നായർ അധ്യക്ഷത വഹിക്കും.
ക്ഷേത്ര അധികാരി ഡോക്ടർ എം. ജെ.എം.നമ്പൂതിരി അനുഗ്രഹ പ്രഭാഷണവും, മഹാദേവക്ഷേത്രം ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് .അഭിലാഷ് മുഖ്യപ്രഭാഷണവും നടത്തും.മേൽശാന്തി ബിജു നാരായണൻ നമ്പൂതിരി രഥം ഭദ്രദീപം തെളിയിക്കൽ നിർവഹിക്കും.
വയല,ഞരളപ്പുഴ, വെമ്പള്ളി, കളത്തൂര്, കാണക്കാരി, വാറ്റുപുര, വള്ളിക്കാട്
തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും എത്തിച്ചേരുന്ന ഘോഷയാത്രകൾ വൈകിട്ട് നാലിന് സമർപ്പണ ഘോഷയാത്രയായി പുറപ്പെടും. തുടർന്ന് ആരംഭിക്കുന്ന വർണ്ണശബളമായ സാംസ്കാരിക ഘോഷയാത്ര ക്ഷേത്രസന്നിധിയിൽ എത്തിച്ചേരുമ്പോൾ കുലവാഴയും, കരിക്കിൻ കുലകളും മന്ത്രി വി. എൻ. വാസവൻ ഏറ്റുവാങ്ങുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.






