അമ്പലപ്പുഴ: അമ്പലപ്പുഴ ക്ഷേത്രത്തിൽ പള്ളിപ്പാനയുടെ ആറാം ദിവസമായ വെള്ളിയാഴ്ച ഓത്ത്, മുറോത്ത്, പാന പിടുത്തം, പാനയടി ബ്രഹ്മൻ പുറപ്പാട്, നിണ ബലി ചടങ്ങുകൾ നടന്നു. ക്ഷേത്രഭൂമിയിലെ ആഭിചാര ദോഷങ്ങൾ മാറുവാൻ ക്ഷേത്ര ഭൂമിയുടെ നാല് ദിക്കുകളിൽ നിന്നും മണ്ണ് ശേഖരിച്ച് യജ്ഞവേദിയിൽ സ്ഥാപിച്ച ആറ് തെങ്ങിൻ കുറ്റികളിൽ വച്ച് അതിൻ്റെ പുറത്ത് നാളികേരം വച്ച് പാനക്കുറ്റി കൊണ്ട് അടിച്ചു പൊട്ടിക്കുന്ന ചടങ്ങാണ് പാന പിടുത്തം.
പാന പിടുത്തത്തിനു ശേഷം പാനയടി നടന്നു. ക്ഷേത്ര ഭൂമിയിലെ മണ്ണിനു പകരം ഭക്തരുടെ ഭവനങ്ങളിലെ മണ്ണ് കൊണ്ടുവന്ന് ചടങ്ങ് നിർവഹിക്കുന്നതാണ് പാനയടി. വീടിൻ്റെ നാല് ദിക്കുകളിൽ നിന്നും ശേഖരിച്ച മണ്ണും ഒരു നാളികേരവുമായി വന്ന് ദേവസ്വത്തിൽ നിന്നും രസീത് എടുത്താൽ ഭകർക്ക് ചടങ്ങിൽ പങ്കെടുക്കാം. ശനി, ഞായർ ദിവസങ്ങളിലും ഈ ചടങ്ങുകൾ തുടരും. കൂത്താടികളോ പുറനാടികളോ അല്ല ഈ ചടങ്ങ് നടത്തുന്നത്. പ്രത്യേക വൃതം എടുത്തെത്തിയ ഭക്തർ തന്നെയാണ് ചടങ്ങുകൾ നിർവഹിക്കുന്നത്.
പള്ളിപ്പാനയുമായി ബന്ധപ്പെട്ട് പറകൊട്ടി ഓതുന്ന ചടങ്ങൊഴികെ പകൽ സമയം നടക്കുന്ന ചടങ്ങുകൾ പാന പിടുത്തവും പാനയടിയും മാത്രമാണ്. അത്താഴ ശീവേലിക്കു ശേഷം കോയ്മ വടിയിൽ ദേവ ചൈതന്യം പള്ളിപ്പന്തലിലേക്ക് എഴുന്നള്ളിച്ചു. തുടർന്ന് ബ്രഹ്മൻ പുറപ്പാട് നടന്നു. ശ്രീപരമേശ്വരൻ മുഖ്യകർമ്മിയായി നടത്തിയ ആദ്യ പള്ളിപ്പാന ചടങ്ങുകൾ ദർശിക്കുന്നതിനായി ബ്രഹ്മാവ് യജ്ഞ വേദിയിൽ എത്തിയ മുഹൂർത്തത്തെ അനുസ്മരിച്ച് നടക്കുന്ന ചടങ്ങാണിത്.
ഗണക സമുദായത്തിൽ പെട്ട അവകാശി കിഴക്കേ നടയിലെ പള്ളിവേട്ട ആലിൻ്റെ സമീപത്തു നിന്നും പാളയിൽ കോലം എഴുതി കെട്ടി തുള്ളി യജ്ഞവേദിയിൽ എത്തിയതോടെ ചടങ്ങുകൾ സമാപിച്ചു. തുടർന്ന് നിണബലി നടന്നു. ഭദ്രകാളീ പ്രീതിക്കായി നടത്തുന്ന ചടങ്ങാണ് നിണബലി. യജ്ഞവേദിയിൽ വാഴപ്പോള കൊണ്ട് അറുപത്തി നാല് കളങ്ങൾ ഉണ്ടാക്കി ഭദ്രകാളിയുടെ വിവിധ ദേവതാ ഭാവങ്ങളെ സങ്കല്പിച്ച് ബലിയർപ്പിച്ചു






