തിരുവല്ല: ചികിത്സിക്കുന്നതിന് അംഗീകൃത യോഗ്യത ഇല്ലാത്തവരെ ‘നാട്ടുവൈദ്യന്മാർ’ എന്ന പേരിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ചികിത്സാ അംഗീകാരം കൊടുക്കാൻ ശ്രമിക്കുന്നത് നീതിന്യായ വ്യവസ്ഥയോടും ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തോടുമുള്ള വെല്ലുവിളിയാണെന്ന് ആയുർവേദ വ്യാസ് പീഠം പ്രസിഡന്റ് ഡോ. ബി. ജി. ഗോകുലൻ.
കണ്ണൂരിലെ കല്യാട് നടന്ന ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയുടെ ഉദ്ഘാടന ചടങ്ങിൽ ‘നാട്ടുവൈദ്യന്മാർക്ക്’ അംഗീകാരം കൊടുക്കുന്നത് പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത് പ്രതിഷേധാർഹമാണ്. അംഗീകൃത യോഗ്യത ഇല്ലാത്തവർ ചികിത്സ ചെയ്യുന്നത് ജനങ്ങളുടെ ജീവിതം കൊണ്ട് കളിക്കലാണെന്ന് അഭിപ്രായപ്പെട്ട് സുപ്രീംകോടതി എട്ട് വർഷം മുൻപ് പൂർണമായും തടഞ്ഞതാണ്.
കേന്ദ്ര നിയമങ്ങളായ ഐഎംസിസി ആക്ട്, എൻസിഐഎസ്എം ആക്ട് എന്നിവ പ്രകാരവും ഈ സർക്കാരിന്റെ കാലത്ത് നിർമിച്ച കെഎസ്എംപി ആക്ട് 2021 പ്രകാരവും കേരളത്തിൽ ചികിത്സിക്കുന്നതിന് അംഗീകൃത യോഗ്യതയും കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷഷനും അനിവാര്യമാണെന്ന് മെഡിക്കൽ കൗൺസിലും വ്യക്തമാക്കിയിരുന്നു. ഇത് മറികടന്നാണ് പുതിയ പ്രഖ്യാപനമെന്ന് അദ്ദേഹം പറഞ്ഞു.
നാട്ടുചികിത്സയും മർമ്മവും ആയുർവേദ ചികിത്സയുടെ ഭാഗമാണെന്ന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. രാജഭരണ കാലം മുതൽ ക്രമാനുഗതമായി വികസിച്ചതും അഭിമാനാർഹമായി അവകാശപ്പെടുന്നതുമായ കേരളആരോഗ്യ മാതൃക തകർക്കാനുള്ള ഇത്തരം നടപടികൾ കേരളീയ സമൂഹം എതിർക്കണമെന്ന് സെക്രട്ടറി ഡോ. ഇന്ദുചൂഡൻ അഭിപ്രായപ്പെട്ടു.






