തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിൽ എതിർപ്പുമായി തിരുവിതാകൂർ ദേവസ്വം ബോർഡ്. ഇക്കാര്യത്തിലുള്ള ബോർഡിന്റെ നിലപാട് സുപ്രീംകോടതിയെ അറിയിക്കാനും കഴിഞ്ഞ ദിവസം ചേർന്ന ബോർഡ് യോഗം തീരുമാനിച്ചു. ബോർഡിന് ഇക്കാര്യത്തില്‍ യാതൊരാശയക്കുഴപ്പവുമില്ലെന്നും യോഗത്തിനു ശേഷം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വ്യക്ത മാക്കി.
ക്ഷേത്രാചാരങ്ങളെയും ക്ഷേത്രങ്ങളെയും പരിരക്ഷിക്കുക എന്നതാണ് ബോർഡിന്റെ ഉത്തരവാദിത്വം. അതിനാല്‍ യുവതീ പ്രവേശനത്തിന് അനുകൂലമായ സുപ്രീംകോടതിയുടെ 2018ലെ വിധിയെ എതിർത്തു സത്യവാങ്മൂലം നല്‍കും. കാലാകാലങ്ങളായി ശബരിമലയില്‍ നിലനില്‍ക്കുന്ന സ്ത്രീ പ്രവേശനത്തെ സംബന്ധിക്കുന്ന ആചാരങ്ങള്‍ നിലനിർത്തുക എന്നുള്ളതാണ് ബോർഡിന്റെ അഭിപ്രായം.
അത് ഈ മാസം 14ന് മുൻപ് സുപ്രീംകോടതിയെ അറിയിക്കാൻ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്താനും കഴിഞ്ഞ ദിവസം ചേർന്ന ബോർഡ് യോഗം തീരുമാനിച്ചു. സുപ്രീംകോടതി വിധിയെ ബോർഡ് അനുകൂലിക്കില്ല. അത് പ്രമേയമായി എടുത്ത് സത്യവാങ്മൂലം നല്‍കണമെന്നാണ് ബോർഡിനു കിട്ടിയ നിയമോപദേശം. അതനുസരിച്ചാണ് നടപടി സ്വീകരിക്കുന്നത്.






