പത്തനംതിട്ട: ജില്ലയുടെ വികസന ചരിത്രത്തിലെ പുതിയ അധ്യായമാണ് കെ കെ നായര്‍ സ്റ്റേഡിയമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍. ജില്ലാ സ്റ്റേഡിയത്തിലെ സ്വിമ്മിംഗ് പൂള്‍, പവലിയന്‍ ഒന്നാം ഘട്ടം, പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ വിവിധ നിര്‍മാണ പ്രവര്‍ത്തനം എന്നിവയുടെ ഉദ്ഘാടനം കെ കെ നായര്‍ സ്റ്റേഡിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. നിരവധി പ്രതിസന്ധി അതിജീവിച്ചാണ് സ്റ്റേഡിയത്തിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കിയത്.
ജില്ല ആസ്ഥാനങ്ങളിലെല്ലാം സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകള്‍ ഉള്‍പ്പെട്ട സ്റ്റേഡിയം നിര്‍മിക്കുകയാണ് ലക്ഷ്യം. കേരളത്തിലെ കായിക മേഖലയില്‍ വലിയ മാറ്റമാണ് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ സംഭവിച്ചത്. കായികമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 5000 കോടി രൂപ സര്‍ക്കാര്‍ ചെലവഴിച്ചു. 300 ഓളം ചെറുതും വലുതുമായ സ്‌റ്റേഡിയങ്ങള്‍ സംസ്ഥാനത്താകെ നിര്‍മിച്ചു. 166 കളിക്കളങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നു.
കായിക മേഖലയുടെ വികസനത്തിന് സര്‍ക്കാര്‍ നേരിട്ട് പണം ചെലവഴിക്കുന്ന അപൂര്‍വം സംസ്ഥാനങ്ങളിലൊന്നാണ് കേരളം. നാലു മാസത്തിനുള്ളില്‍ ബ്ലസന്‍ ജോര്‍ജിന്റെ പേരിലുള്ള ഇന്‍ഡോര്‍ സ്‌റ്റേഡിയം പൂര്‍ത്തിയാകുമെന്നും മന്ത്രി വ്യക്തമാക്കി.
പത്തനംതിട്ട ജില്ലയില്‍ കായിക വകുപ്പിന് കീഴില്‍ 72.72 കോടി രൂപയുടെ 11 പ്രവൃത്തികളാണുള്ളത്. 1.85 കോടി രൂപയുടെ രണ്ട് പ്രവൃത്തികളും കിഫ്ബി പദ്ധതിയില്‍ 63.15 കോടി രൂപയുടെ രണ്ട് പ്രവൃത്തികളും ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയില്‍ നാല് കോടി രൂപയുടെ നാല് പ്രവൃത്തികളുമാണ് വിവിധഘട്ടങ്ങളിലായി നടക്കുന്നത്. ബ്ലസ്സന്‍ ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മാണത്തിന് 40 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. കിഫ്ബിയില്‍ നിന്നും 47.92 കോടി രൂപയുടെ സാമ്പത്തികാനുമതിയും ലഭിച്ചു.
കെ കെ നായര്‍ ജില്ല സ്റ്റേഡിയത്തില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം, നീന്തല്‍ക്കുളം, നാച്വറല്‍ ടര്‍ഫ്, സിന്തറ്റിക് അത്‌ലറ്റിക് ട്രാക്ക്, പവലിയനും ഗ്യാലറി മന്ദിരങ്ങളും, ഡ്രെയിന്‍, ഫ്‌ളെഡ്‌ലൈറ്റ്, അനുബന്ധ ഇലക്ട്രിക്കല്‍ ആന്റ് ഫയര്‍ പ്രവൃത്തികള്‍ എന്നിവയാണ് ഉള്ളത്.






