തിരുവല്ല:റോഡിലൂടെ നടന്നുപോയ പ്രാവിൻകുഞ്ഞിനെ രക്ഷിക്കുന്നതിനിടെ നിർത്തിയിട്ട കാറിന് പിന്നിൽ ജീപ്പ് ഇടിച്ച് കുരുങ്ങി ഒരു മണിക്കൂർ ഗതാഗതം തടസപ്പെടുകയും കാറിന് രണ്ട് ലക്ഷം രൂപയുടെ കേടുപാടുകൾ ഉണ്ടാക്കുകയും ചെയ്തു. ഇന്ന് രാവിലെ 10.45 ന് എം സി റോഡിൽ കുറ്റൂർ ഗവ:ഹയർ സെക്കൻ്റി സ്കൂളിനു മുൻപിൽ വച്ചായിരുന്നു സംഭവം.
തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാസർഗോഡ് സ്വദേശി റഫീക്ക് ഓടിച്ചിരുന്ന മെർസിഡിസ് ബെൻസ് കാർ പ്രാവിൻകുഞ്ഞ് റോഡിനു കുറുകെ നടക്കുന്നത് കണ്ട് അതിന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി നിർത്തി. ഈ സമയം കോട്ടയം മാർക്കറ്റിൽ നിന്നു മത്സ്യവുമായി നാഗർകോവിലേക്ക് പോയ മീൻ വണ്ടി കാറിന് പിന്നിൽ ഇടിച്ചു കയറി.
നാട്ടുകാരും സമീപത്തെ ഇരുചക്രവാഹന വർഷോപ്പ് ജീവനക്കാരും ചേർന്ന് ഒരുമണിക്കൂർ പണിപ്പെട്ടിട്ടും ഇടിച്ച രണ്ട് വാഹനങ്ങൾ തമ്മിൽ മാറ്റാൻ സാധിച്ചില്ല. തുടർന്ന് തിരുവല്ലാ പോലീസ് ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. സ്റ്റേഷൻ ഹൗസ് ഓഫിസർ ശംഭു നമ്പുതിരിയുടെ നേത്വതൃത്തിലുള്ള ഫയർ ഫോഴ്സ് സംഘം സ്ഥലത്ത് എത്തി ഒരു മണികൂർ പണിപ്പെട്ട് കരുങ്ങിയ വാഹനങ്ങൾ തമ്മിൽ മുറിച്ച് നീക്കി.റഫീക്കിൻ്റെ കാറിന് രണ്ട് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ഉടമ പറഞ്ഞു