കൊല്ലം: ആയിരത്തി ഇരുനൂറു പേരടങ്ങുന്ന ഭക്തസംഘവുമായി മാതാ അമൃതാനന്ദമയി ദേവി അയോധ്യയിലേക്ക് പുറപ്പെട്ടു. കായംകുളം റെയിൽവേ സ്റ്റേഷനിൽ നിന്നും പ്രത്യേക ട്രെയിനിലാണ് യാത്ര. അയോധ്യയിലെ രാമക്ഷേത്രത്തിൽ ശ്രീരാമ യന്ത്രം സ്ഥാപിക്കുന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപതി മുർമുവിനൊപ്പം അമൃതാനന്ദമയി ദേവിയും പങ്കെടുക്കും.
ആർ.എസ് എസ് കാര്യകർത്താക്കളും ബി.ജെ.പി നേതാക്കളും അടക്കം നിരവധി പേർ അമ്മയെ യാത്രയയക്കാൻ കായംകുളം റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. ശ്രീരാമജന്മഭൂമി തീത്ഥക്ഷേത്ര ട്രസ്റ്റിന്റെ ക്ഷണം സ്വീകരിച്ചാണ് മാതാ അമൃതാനന്ദമയി ദേവിയുടെ അയോധ്യ സന്ദർശനം. ഹിന്ദു പുതുവർഷം എന്നറിയപ്പെടുന്ന ചൈത്ര നവരാത്രിയുടെ ആദ്യ ദിവസമായ മാർച്ച് 19 നാണ് രാമക്ഷേത്രത്തിന്റെ രണ്ടാം നിലയിൽ ശ്രീരാമയന്ത്രം സ്ഥാപിക്കുക. ഈ സവിശേഷ ദിനത്തിൽ പ്രത്യേക പൂജകളുമുണ്ടാകും.
1980 കളിൽ മാതാ അമൃതാനന്ദമയി ചെറിയ സംഘം ഭക്തരുമായി യാത്ര ചെയ്തിട്ടുണ്ട്. അതിന് ശേഷം ഇതാദ്യമായാണ് വലിയ സംഘവുമായുള്ള ആത്മീയ യാത്ര. ആശ്രമത്തിലെ അന്തേവാസികളും ഭക്തരും സംഘത്തിലുണ്ട്.






