കൊച്ചി : കേരളത്തിന്റെ സ്വപ്ന പദ്ധതിയായ അങ്കമാലി-എരുമേലി ശബരി റെയിൽപ്പാത യാഥാർത്ഥ്യമാകുന്നു. പദ്ധതിക്കായുള്ള തടസങ്ങൾ നീങ്ങിയെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പാതയ്‌ക്ക് ആവശ്യമായ സ്ഥലം ഏറ്റെടുപ്പ് വേഗത്തിൽ പൂർത്തിയാക്കുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
പദ്ധതിയുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹർജിയിലാണ് കേന്ദ്ര സർക്കാർ നിലപാട് അറിയിച്ചത്. പദ്ധതിയുടെ ഭൂമി എറ്റെടുക്കലിനായി 50 ശതമാനം തുകയായ 1900 കോടി രൂപ സംസ്ഥാന വിഹിതമായി നൽകാമെന്ന് കേരള സർക്കാർ അറിയിച്ചതോടെയാണ് കേന്ദ്രം എതിർപ്പുകളെല്ലാം നീക്കിയത്.
പദ്ധതിക്ക് 50 ശതമാനം തുക കേന്ദ്രവും വഹിക്കും. ഭൂമി എത്രയും വേഗം ഏറ്റെടുത്ത് നൽകണമെന്ന് നിർദേശം സംസ്ഥാന സർക്കാരിന് നൽകിയതായി കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാനവും കേന്ദ്രവും പദ്ധതിക്ക് അനുകൂല നിലപാട് എടുത്തത്തോടെ പൊതുതാത്പര്യ ഹർജി ഹൈക്കോടതി അവസാനിപ്പിച്ചു.






