തിരുവനന്തപുരം : കോറോ ഹെൽത്തിലെ കൊച്ചി, കോഴിക്കോട് ഓഫീസുകളിൽ നിന്ന് കൂട്ടപിരിച്ചുവിടലിന് വിധേയമാക്കപ്പെട്ട ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി . ജൂലൈ 20ന് തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് നടത്തിയ ചർച്ചയിൽ അഞ്ച് മാസത്തെ തുക നൽകാൻ ധാരണയായിരുന്നു. അഞ്ച് മാസത്തെ ശമ്പളം ഉൾപ്പടെ ഏഴ് മാസത്തെ തുകയാണ് ഒത്തുതീർപ്പിന്റെ ഭാഗമായി തൊഴിൽ നഷ്ടപ്പെട്ട ജീവനക്കാർക്ക് ലഭിച്ചത്.
തൊഴിൽ നഷ്ടപ്പെട്ട ജീവനക്കാർക്ക് കമ്പനി നൽകേണ്ട എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ്, റിലീവിംഗ് ലെറ്റർ ഉൾപ്പെടെയുള്ള മറ്റ് രേഖകളും ഉടൻ കൈമാറും. കോറോ ഹെൽത്തിൽ നിന്ന് ജോലി നഷ്ടപ്പെട്ടവർക്ക് മറ്റ് സ്ഥാപനങ്ങളിൽ തൊഴിൽ ലഭ്യമാക്കാൻ കഴിയുമോ എന്നത് സർക്കാർ പരിശോധിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.
കോറോഹെൽത്തിന് കേരളത്തിൽ തുടരാനുള്ള എല്ലാ സഹായങ്ങളും യോഗത്തിൽ മന്ത്രി വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും കമ്പനിക്ക് തുടരാൻ കഴിയാത്ത സാഹചര്യമാണെന്നാണ് അധികൃതർ അറിയിച്ചത്.





