കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ മനസ്സാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത് യാക്കോബായ സഭ. ഏതുകാലത്തും സഭയുടെ നിലപാട് അതാണെന്ന് സഭാധ്യക്ഷന്‍ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ വ്യക്തമാക്കി. എല്ലാ പാര്‍ട്ടികളിലും സഭാ വിശ്വാസികളുണ്ട്. യാക്കോബായക്കാര്‍ എല്‍ഡിഎഫിലും യുഡിഎഫിലും എന്‍ഡിഎയിലും സ്ഥാനാര്‍ത്ഥികളായുണ്ട്. അതുകൊണ്ട് ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് വോട്ടു ചെയ്യാന്‍ പറയുന്നത് ശരിയല്ലെന്ന് ബസേലിയോസ് ജോസഫ് ബാവ പറഞ്ഞു.
നമ്മുടെ നാട്ടിലെ ജനങ്ങളെല്ലാം നല്ല അവബോധമുള്ള, അക്ഷരജ്ഞാനമുള്ള ആളുകളാണ്. അവരുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്താന്‍ ഉദ്ദേശിക്കുന്നില്ല. ഓരോരുത്തര്‍ക്കും അവരവരുടേതായ രാഷ്ട്രീയമുണ്ട്. സഭയ്ക്ക് ഗുണപരമെന്ന് തോന്നുന്ന ആളുകള്‍ക്ക് അംഗങ്ങള്‍ വോട്ടു ചെയ്യാന്‍ തീരുമാനിച്ചാല്‍ അതിനെ അവരുടെ ഇഷ്ടത്തിന് വിടുന്നു.
സഭാ തര്‍ക്കത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ആശ്വാസമായി. എന്നാല്‍ നിയമനിര്‍മ്മാണം നടത്താത്തതില്‍ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. സഭാ തര്‍ക്കം പരിഹരിക്കാനായി പ്രധാനമന്ത്രിയുടെ ഇടപെടല്‍ പ്രതീക്ഷയോടെ കാണുന്നുവെന്നും യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് ജോസഫ് ബാവ വ വ്യക്തമാക്കി.
പള്ളിത്തര്‍ക്കത്തില്‍ ഓര്‍ത്തഡോക്സ് സഭയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് ജോസഫ് ബാവ. ഇനിയും സഭാ തര്‍ക്കം വാര്‍ത്തകളിലെ തലക്കെട്ടുകളാകരുത്. എല്ലാം അവസാനിപ്പിക്കണം. രണ്ടു സഭകളുടെയും അസ്തിത്വം നിലനിര്‍ത്തിക്കൊണ്ട് യോജിക്കാവുന്ന മേഖലകളിലെല്ലാം യോജിച്ച് പ്രവര്‍ത്തിക്കണം. സഹോദരങ്ങളെപ്പോലെ ജീവിക്കണമെന്നും ജോസഫ് ബാവ കൂട്ടിച്ചേർത്തു.






