പത്തനംതിട്ട : പത്തനംതിട്ടയിൽ നിന്നും പമ്പയ്ക്കുള്ള കെഎസ്ആര്‍ടിസി ബസ് നേരത്തെ പോകണമെന്നാവശ്യപ്പെട്ട് പോലിസുകാരന്റെ പരാക്രമം. പത്തനംതിട്ട ബസ് സ്റ്റാന്‍ഡിലാണ് മദ്യപിച്ചെത്തിയ പോലിസുകാരന്‍ ബസ് നേരത്തെ എടുക്കണമെന്ന് ആവശ്യപ്പെട്ട് ബഹളം ഉണ്ടാക്കിയത്. ഇയാള്‍ ഡ്രൈവര്‍ സീറ്റില്‍ കയറി ഇരുന്ന് ബസ് സ്റ്റാര്‍ട്ട് ചെയ്തു. സ്റ്റാര്‍ട്ട് സ്വിച്ച് അമര്‍ത്തിയപ്പോള്‍ മുന്നോട്ടു നീങ്ങിയ ബസ് പെട്ടെന്നു നിന്നതിനാല്‍ വന്‍ അപകടം ഒഴിവായി.
സ്റ്റാന്‍ഡില്‍ എത്തിയ ബസ് പ്ലാറ്റ്ഫോമില്‍ പാര്‍ക്കു ചെയ്ത ശേഷം ബസ് ജീവനക്കാര്‍ ഓഫിസിലേക്കു പോയ സമയത്തായിരുന്നു ഡ്രൈവര്‍ സീറ്റിലേക്ക് ഇയാള്‍ കയറിയിരുന്ന് ബസ് സ്റ്റാര്‍ട്ടാക്കിയത്. പമ്പ ഡ്യൂട്ടിക്കു പോകാന്‍ അടൂര്‍ എആര്‍ ക്യാംപില്‍ നിന്നെത്തിയ ആയൂര്‍ സ്വദേശിയായ മനോജ് കുമാര്‍ എന്ന പോലിസ് ഉദ്യോഗസ്ഥനാണു ബസ് ഓടിക്കാന്‍ ശ്രമിച്ചത്. ഇയാള്‍ മദ്യപിച്ചാണെത്തിയതെന്ന് പരിശോധനയില്‍ വ്യക്തമായി. അസഭ്യം വിളിച്ചത് ചോദ്യം ചെയ്തപ്പോള്‍ സ്ത്രീകളോട് ഉള്‍പ്പെടെ മോശമായി സംസാരിച്ചെന്നും ആക്ഷേപമുണ്ട്.
കെഎസ്ആര്‍ടിസി അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പത്തനംതിട്ട പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ബസ് കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ചതിനും ജീവനക്കാരോടു മോശമായി പെരുമാറിയതിനുമാണു കേസ്. പമ്പയില്‍ ഡ്യൂട്ടിക്കു പോകാനെത്തിയ മറ്റൊരു പൊലീസുകാരന്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. ഇതിനിടെ സ്റ്റേഷന്‍ മാസ്റ്റര്‍ പൊലീസിനെ വിവരമറിയിച്ചു.
എല്ലാ ദിവസവും വൈകിട്ട് 6.50ന് പമ്പയ്ക്ക് പോകേണ്ട ബസ് 6.30ന് എടുക്കണമെന്നാവശ്യപ്പെട്ടാണ് പൊലീസുകാരന്‍ ബഹളം ഉണ്ടാക്കിയത്. തുടർന്ന് പത്തനംതിട്ട സ്റ്റേഷനിലെ എസ്‌ഐ എത്തി സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി.സ്റ്റേഷന്‍ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്.






