പാറ്റ്ന : ബിഹാറിലെ നളന്ദ ജില്ലയിലുള്ള ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുമകപ്പെട്ട് എട്ട് പേർ മരിച്ചു .മരിച്ചവരെല്ലാം സ്ത്രീകളാണ് .നളന്ദ ജില്ലയിലെ ബീഹാർ ഷെരീഫിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള ശീതള മാതാ ക്ഷേത്രത്തിലാണ് അപകടം ഉണ്ടായത് . ചൈത്ര മാസത്തിലെ അവസാനത്തെ ചൊവ്വാഴ്ചയായതിനാൽ വൻ ഭക്തജനത്തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്.
തിരക്ക് നിയന്ത്രിക്കാൻ ക്ഷേത്രത്തിൽ ശരിയായ സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനായി ജില്ലാ ഭരണകൂടം ക്ഷേത്രം അടച്ചു.സംഭവത്തിൽ ബിഹാർ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് ബിഹാർ സർക്കാർ ആറ് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്






