തിരുവല്ല: വിദേശ സംഭാവന നിയന്ത്രണ(എഫ്. സി. ആര്‍. എ) നിയമഭേദഗതി ബില്‍ പാർലമെന്റിൽ അവതരിപ്പിക്കുന്നത് നീട്ടിയ കേന്ദ്രസർക്കാർ തീരുമാനം സ്വാഗതാര്‍ഹമെന്ന് ഡോ തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ. ബിൽ പരിഗണിക്കുന്നത് മാറ്റി വയ്‌ക്കുക മാത്രമാണ് സർക്കാർ ചെയ്തത്.
എന്നാല്‍ ഈ വിഷയത്തില്‍ ശാശ്വത പരിഹാരമാണ് ആവശ്യം. ബില്‍ ഉയര്‍ത്തുന്ന ആശങ്കകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ആസന്നമായ അസംബ്ലി തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള തീരൂമാനമാകാതെ ഗവണ്‍മെന്‍റ് തലത്തില്‍ നടപടികള്‍ ഉണ്ടാകുകയും ന്യൂനപക്ഷങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുകയും വേണം.
നിശ്ചിത സമയ പരിധിക്കുള്ളിൽ എഫ്. സി. ആർ. എ ലൈസൻസ് പുതുക്കി കിട്ടാതിരിക്കുക, റദ്ദാക്കിയ ലൈസൻസ് പുനസ്ഥാപിക്കാതിരിക്കുക, നിലവിലെ ലൈസൻസ് സറണ്ടർ ചെയ്യുക തുടങ്ങിയ സാഹചര്യങ്ങളിൽ വിദേശ ഫണ്ട് ഉപയോഗിച്ച് ആർജ്ജിച്ചെടുത്ത ആസ്തികൾ നിശ്ചിത അതോറിറ്റിക്ക് സ്ഥിരമായി എറ്റെടുക്കാമെന്നത് ഉൾപ്പെടെയുള്ള നിർദ്ദേശങ്ങളാണ് ആശങ്ക ഉയർത്തുന്നത്.
നിയമ ഭേദഗതിയിൽ നീതി നിഷേധമുണ്ട്. പൊതു സമൂഹത്തിന്റെയും ന്യൂനപക്ഷങ്ങളുടെയും ആശങ്ക കണക്കിലെടുത്തു ബിൽ പിൻവലിക്കുകയോ വിവാദനിർദ്ദേശങ്ങൾ ഒഴിവാക്കിയോ വേണമെന്ന് മെത്രാപ്പോലീത്താ അഭിപ്രായപ്പെട്ടു.






