കൊച്ചി: ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎ നായർ സമുദായത്തോട് ചേർന്ന് നിൽക്കുന്ന ഡി എസ് ജെ പി (ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി)യെ ഘടകകക്ഷിയാക്കിയത് മുന്നണിക്ക് അനുകൂല സാഹചര്യം സൃഷ്ടിച്ചു വെന്ന് നിരീക്ഷകർ. സംസ്ഥാനത്ത് 17 ശതമാനം വോട്ട് ബാങ്കുള്ള നായർ സമുദായത്തെ കൂടെ നിർത്തുന്ന ഡിഎസ്ജെപി ഘടകകക്ഷി ആയതിനുശേഷം സമുദായത്തിൻറെ ശക്തികേന്ദ്രങ്ങളിൽ നല്ല പ്രചരണം നടത്തിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും, രാജീവ് ചന്ദ്രശേഖരന്റെയും ഒപ്പം നവോത്ഥാന നായകനായ മന്നത്ത് പത്മനാഭൻ ചിത്രവും വഹിച്ചുള്ള പാർട്ടിയുടെ രഥം പാലക്കാട് നിന്ന് തെക്കോട്ടുള്ള വിജയ സാധ്യതയുള്ള മണ്ഡലങ്ങളിൽ നേതാക്കളോടൊപ്പം പര്യടനം നടത്തിയിരുന്നു. കേരളത്തിൽ കൊല്ലത്ത് 31 ശതമാനവും, കണ്ണൂരിൽ 24 ശതമാനവും, തിരുവനന്തപുരത്തും, പാലക്കാട്ടും, വയനാട്ടിലും ഏകദേശം 20% വും ഉള്ള നായർ വോട്ടുകൾ ഒരു മുന്നണിക്കായി സമാഹരിക്കാൻ ഇതാദ്യമായാണ് ശ്രമം നടത്തിയിട്ടുള്ളത് എന്ന് പാർട്ടി പ്രസിഡൻറ് കെ എസ് ആർ മേനോൻ പറഞ്ഞു.
ഡി എസ് ജെ പി ക്യാമ്പയിൻ ചെയ്ത പ്രധാന മണ്ഡലങ്ങളിൽ ശോഭാസുരേന്ദ്രൻ, പാലക്കാട്, മേജർ രവി ഒറ്റപ്പാലം, പത്മജ വേണുഗോപാൽ തൃശൂർ, ഗോപാലകൃഷ്ണൻ ഗുരുവായൂർ, ബ്രഹ്മരാജ് ആലുവ, അനുപ് ആന്റണി തിരുവല്ല, കുമ്മനം രാജശേഖരൻ ആറന്മുള, രാധാകൃഷ്ണമേനോൻ ചങ്ങനാശ്ശേരി, സന്ദീപ് വചസ്പതി ഹരിപ്പാട് എന്നിവ ഉൾപ്പെടുന്നു.
തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ നേമം, കരമന ജയൻ തിരുവനന്തപുരം, ശ്രീലേഖ വട്ടിയൂർക്കാവ്, ചെങ്കൽ രാജശേഖരൻ നെയ്യാറ്റിൻകര, പി കെ കൃഷ്ണദാസ് കാട്ടാക്കട, വി മുരളീധരൻ കഴക്കൂട്ടം, സുധീർ ആറ്റിങ്ങൽ എന്നീ മണ്ഡലങ്ങളിലും ഡി എസ് ജെ പി യുടെ സാന്നിധ്യം വ്യക്തമാക്കി.
ഡിഎസ്ജെപി യുടെ അംഗങ്ങൾ 90% വും നായർ സർവീസ് സൊസൈറ്റിയുടെ അംഗങ്ങൾ ആണെന്നതും, പാർട്ടി സുകുമാരൻ നായർക്കെതിരേ പ്രസ്താവനകൾ ഇറക്കാറില്ലഎന്നതും ശ്രദ്ധേയമാണ്.






