തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സ്‌കൂളുകളുടെ ഉന്നമനത്തിനു നടപ്പാക്കുന്ന പിഎം ശ്രീ പദ്ധതിയില്‍ ഫണ്ട് ലഭിക്കാന്‍ സംസ്ഥാനം ഒപ്പിടുകയും പിന്നീട് രാഷ്‌ട്രീയ മുതലെടുപ്പിനായി പിന്‍മാറുകയും ചെയ്തതോടെ വിദ്യാഭ്യാസ മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍.
2025 ഒക്‌ടോബര്‍ അവസാനമാണ് പദ്ധതിയില്‍ ഒപ്പിടുകയും ആദ്യഗഡുവായി 91. 41 കോടി വാങ്ങുകയും ചെയ്തത്. പിന്നീട് പദ്ധതിയില്‍ നിന്ന് പിന്മാറുന്നതായി കേന്ദ്രത്തെ അറിയിച്ചു. അതിനാല്‍ തുടര്‍സഹായം കേന്ദ്രത്തില്‍ നിന്നുണ്ടായില്ല. തെരഞ്ഞെടുപ്പടുത്ത സാഹചര്യത്തില്‍ ചില പ്രത്യേക വിഭാഗങ്ങളെ പ്രീണിപ്പിക്കാനായിരുന്നു പിന്മാറ്റം.
ഇതേ ലക്ഷ്യം വച്ചുതന്നെയാണ് മുന്നണിയിലെ ഘടക കക്ഷിയായ സിപിഐ ശക്തമായ എതിര്‍പ്പുന്നയിച്ചതും. ഫലത്തില്‍ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലക്ക് ലഭിക്കുമായിരുന്ന കോടികളുടെ സാമ്പത്തിക സഹായം ഇല്ലാതാക്കി. പിഎം ശ്രീ പദ്ധതിയില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറിയതോടെ വിദ്യാഭ്യാസ നിലവാരം വര്‍ധിപ്പിക്കാനുള്ള 1500 കോടിയിലധികം രൂപയാണ് നഷ്ടമാക്കിയത്.
ഖജനാവ് കാലിയായതിനാല്‍ കുട്ടികള്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണം ഉള്‍പ്പെടെ നടക്കുന്നില്ല. സൗജന്യ പാഠപുസ്തകങ്ങള്‍. പ്രീപ്രൈമറി, ഭിന്നശേഷി കുട്ടികള്‍ക്കുള്ള പ്രത്യേക സഹായം എന്നിവ മുടങ്ങി. സമഗ്ര ശിക്ഷാ പദ്ധതിക്ക് കീഴില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ ശമ്പളം മാസങ്ങളോളം കുടിശികയാണ്. പ്രതിമാസം നടന്നിരുന്ന അദ്ധ്യാപക പരിശീലനവും ഒരു വര്‍ഷമായി മുടങ്ങി.
പദ്ധതി നടപ്പാക്കത്തത് 40ലക്ഷത്തോളം വിദ്യാര്‍ത്ഥികളെ നേരിട്ട് ബാധിച്ചു. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ലഭിക്കേണ്ട സൗജന്യ യൂണിഫോമും പാഠപുസ്തകങ്ങളും ലഭിക്കാതായി. 1.08 ലക്ഷം ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ലഭിക്കേണ്ട തെറാപ്പി സൗകര്യങ്ങള്‍, സഹായ ഉപകരണങ്ങള്‍ എന്നിവയും ലഭിക്കാതായി.





