കോട്ടയം: ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം എന്നിവ ജില്ലയിലെ ചില പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അറിയിച്ചു.
ഇടവിട്ട് വേനൽ മഴ ഉള്ളതിനാൽ വീടിന്റെ പരിസരങ്ങളിലും റബ്ബർ തോട്ടങ്ങൾ തുടങ്ങിയ ഇടങ്ങളിലും വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം ഒഴിവാക്കണം.
കൊതുക് ഉണ്ടാവാനുള്ള സാഹചര്യം സൃഷ്ടിക്കുന്നവർക്കെതിരെ 2023 ലെ കേരളാപൊതുജനാരോഗ്യ നിയമം അനുസരിച്ചു കേസ് എടുക്കുന്നതായിരിക്കും. 10000 രൂപ വരെ പിഴ ലഭിക്കാവുന്നതാണ്.
എലിപ്പനി വരാൻ സാധ്യത ഉള്ള ജലവുമായോ നനഞ്ഞ മണ്ണിലോ ജോലി ചെയ്യുന്നവർ ഡോക്‌സിസൈക്ലിൻ പ്രതിരോധ മരുന്നായി കഴിക്കുകയും രോഗ ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ സമീപിച്ചു ചികിത്സ തേടുകയും വേണം.
മഞ്ഞപ്പിത്ത പ്രതിരോധത്തിന്റെ ഭാഗമായി തിളപ്പിച്ചാറിച്ച വെള്ളം കുടിക്കുകയും കിണറുകൾ ക്ലോറിനേറ്റ് ചെയ്യുകയും ചെയ്യണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.





