പത്തനംതിട്ട: സംസ്ഥാനത്ത് ആഞ്ഞടിച്ച യുഡിഎഫ് തരംഗം പത്തനംതിട്ട ജില്ലയിലും വലിയ മാറ്റങ്ങൾക്ക് വഴിതെളിയിച്ചു. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ചിൽ അഞ്ച് സീറ്റും നേടി എൽഡിഎഫ് ജില്ലയിൽ ആധിപത്യം ഉറപ്പിച്ചപ്പോൾ ഇത്തവണ ചിത്രം പൂർണ്ണമായും മാറി. അഞ്ചിൽ നാല് സീറ്റും യുഡിഎഫ് തിരിച്ചു പിടിച്ചു. കോന്നിയിൽ മാത്രം ഇക്കുറി എൽഡിഎഫ് ഒതുങ്ങി.
ജില്ലയിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടന്ന മണ്ഡലമായിരുന്നു ആറന്മുള. എൽഡിഎഫിൻ്റെ സിറ്റിംഗ് എംഎൽഎയും മന്ത്രിയുമായ വീണാ ജോർജിനെ പരാജയപ്പെടുത്തി യുവ കോൺഗ്രസ് നേതാവ് അബിൻ വർക്കി കൊടിയാട്ട് മികച്ച വിജയം നേടി. ഏകദേശം 18,000 ത്തിലധികം വോട്ടുകളുടെ ലീഡോടെ അബിൻ വർക്കി വ്യക്തമായ മേധാവിത്വം ഉറപ്പിച്ച് ജയിച്ചു. ഭരണവിരുദ്ധ വികാരവും വികസന മുരടിപ്പും ചൂണ്ടിക്കാട്ടിയ യുഡിഎഫ് പ്രചാരണം ഇവിടെ ഫലം കണ്ടു. എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരനും ശക്തമായ സാന്നിധ്യമറിയിച്ചു.
കോന്നിയിൽ സിറ്റിംഗ് എംഎൽഎ അഡ്വ. കെ.യു. ജനീഷ് കുമാർ വിജയിച്ചതാണ് ജില്ലയിൽ എൽഡിഎഫിനുണ്ടായ ഏക ആശ്വാസം. കോൺഗ്രസിന്റെ പ്രൊഫ. സതീഷ് കൊച്ചുപറമ്പിലിനെ ആണ് ജനീഷ് പരാജയപ്പെടുത്തിയത്. 1590 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ആണ് ജനീഷ് കുമാർ വിജയിച്ചത്. പ്രഫ സതീഷ് കൊച്ചു പറമ്പിലിന് 54322 വോട്ടും ജനീഷിന് 55912 വോട്ടുകളുമാണ് ലഭിച്ചത്.
തിരുവല്ലയിൽ ദീർഘകാലമായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അഡ്വ. മാത്യു ടി. തോമസിന് (എൽഡിഫ്) ഇത്തവണ അടിതെറ്റി. കേരള കോൺഗ്രസ് (യുഡിഎഫ് പിന്തുണയോടെ) സ്ഥാനാർത്ഥി അഡ്വ. വർഗീസ് മാമ്മൻ ഇവിടെ വലിയ മുന്നേറ്റം നടത്തി വിജയിച്ചു. മാത്യു ടി. തോമസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് വലിയ അമ്പരപ്പുണ്ടാക്കി. ബിജെപി സ്ഥാനാർത്ഥി അനൂപ് ആന്റണി രണ്ടാം സ്ഥാനത്തെത്തിയതും ശ്രദ്ധേയമാണ്. യുഡിഎഫിന്റെ പരമ്പരാഗത വോട്ടുകൾ തിരിച്ചുവന്നതാണ് വർഗീസ് മാമ്മന്റെ വിജയത്തിന് ആധാരമായത്. വർഗീസ് മാമ്മൻ – 53224, അനൂപ് ആൻ്റണി – 43078, മാത്യു ടി. തോമസ് – 42023
അടൂരിൽ കോൺഗ്രസിന്റെ അഡ്വ. സി.വി. ശാന്തകുമാർ ആണ് വിജയിച്ചത്. സിപിഐ സ്ഥാനാർത്ഥി പ്രിജി കണ്ണൻ രണ്ടാം സ്ഥാനത്തായി. എൽഡിഎഫിന്റെ ഉറച്ച കോട്ടയായിരുന്ന അടൂരിൽ ഇത്തവണ യുഡിഎഫ് അട്ടിമറി വിജയം നേടിയിരിക്കുകയാണ്. സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാളിച്ചകളും പ്രാദേശികമായ ഭരണവിരുദ്ധ വികാരവും എൽഡിഎഫിന് തിരിച്ചടിയായി.
റാന്നിയിൽ എൽഡി എഫിലെ സിറ്റിംഗ് എംഎൽഎ പ്രമോദ് നാരായണനെ യുഡിഎഫിലെ പഴകുളം മധു ആണ് പരാജയപ്പെടുത്തിയത് . ഇരുവരും മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിയത്. പ്രമോദ് നാരായണൻ ഇത് രണ്ടാം തവണയും പഴകുളം മധുവിൻ്റേത് ആദ്യ മൽസരവുമായിരുന്നു.
ജില്ലയിലാകെ അലയടിച്ച യുഡിഎഫ് തരംഗം ഇവിടെയും പ്രതിഫലിച്ചു. ജില്ലയിൽ ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയ മണ്ഡലമായിരുന്നു റാന്നി (68.99%). ഈ കുറഞ്ഞ പോളിംഗ് ഭരണകക്ഷിക്കാണ് കൂടുതൽ തിരിച്ചടിയായതെന്ന് പ്രാഥമിക വിലയിരുത്തലുകൾ സൂചിപ്പിക്കുന്നു. പഴകുളം മധു 54652 വോട്ടുകൾ നേടിയപ്പോൾ പ്രമോദ് നാരായണന് 50308 വോട്ടുകളാണ് ലഭിച്ചത്.





