തിരുവനന്തപുരം : വിഡി സതീശൻ സർക്കാരിന്‍റെ രണ്ടാം മന്ത്രിസഭ യോഗം ഇന്ന് രാവിലെ ചേരുന്നു .എന്നാൽ വകുപ്പ് വിഭജനത്തിൽ തർക്കം ശക്തമായി തുടരുകയാണ്. അധികാരമേറ്റ് മൂന്ന് ദിവസമായിട്ടും മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ചുള്ള വിജ്ഞാപനം പുറത്തിറങ്ങിയില്ല. വകുപ്പില്ലാമന്ത്രിമാരായാണ് മുഖ്യമന്ത്രിയടക്കം മന്ത്രിസഭ യോഗത്തിൽ എത്തുന്നത്.
ഫിഷറീസ് വകുപ്പിനെ ചൊല്ലിയാണ് പ്രധാനമായും തർക്കം തുടരുന്നത്. ഫിഷറീസ് വകുപ്പ് ലീഗിന് നൽകുന്നതിനെ ലത്തീൻ സഭ ശക്തമായി എതിർക്കുകയാണ്. ഫിഷറീസ് നല്‍കിയാലേ ഉന്നത വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസിന് കൈമാറൂ എന്നാണ് ലീഗ് നിലപാട്.
ദേവസ്വം വകുപ്പിന് പകരം കെ മുരളീധരന് ആരോഗ്യത്തിനൊപ്പം സ്‌പോര്‍ട്‌സ് കൂടി നല്‍കുന്നതിലും ചര്‍ച്ച തുടരുകയാണ്. തുടക്കത്തില്‍ കെ മുരളീധരന് വൈദ്യുതി വകുപ്പ് നല്‍കാനാണ് നേതൃത്വം തീരുമാനിച്ചത്. എന്നാല്‍ വൈദ്യുതി വകുപ്പ് വേണ്ടെന്ന് മുരളീധരന്‍ നിലപാട് സ്വീകരിച്ചതോടെയാണ് വകുപ്പ് വിഭജനത്തില്‍ തര്‍ക്കം ആരംഭിച്ചത്. മുരളീധരന്‍ തുടക്കം മുതല്‍ ആരോഗ്യവകുപ്പ് ആണ് ആഗ്രഹിച്ചത്.
വകുപ്പ് വിഭജനം നീളുന്നതിനിടെ മന്ത്രിമാരായ കെ മുരളീധരനും സി പി ജോണും തിരുവനന്തപുരം വെള്ളയമ്പലത്തെ ലത്തീന്‍ അതിരൂപതാ ആസ്ഥാനത്തെത്തി സന്ദര്‍ശനം നടത്തി. എന്നാല്‍ ഫിഷറീസ് വകുപ്പ് കോണ്‍ഗ്രസിന് നല്‍കണമെന്ന കാര്യത്തില്‍ ലത്തീന് സഭ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല എന്നാണ് വിവരം.





