കൊച്ചി: ജനകീയ പ്രതിരോധത്തിനും രാഷ്ട്രീയ വിവാദങ്ങള്‍ക്കുമൊടുവില്‍ എറണാകുളം മലയിടംതുരുത്തിലെ തർക്കഭൂമിയിലുള്ള താമസക്കാരെ അടിയന്തരമായി കുടിയൊഴിപ്പിക്കില്ലെന്ന് ഉറപ്പ് നല്‍കി സർക്കാർ. പ്രദേശത്ത് നിലനില്‍ക്കുന്ന കടുത്ത ജനവികാരവും പ്രതിഷേധവും കണക്കിലെടുത്ത് മന്ത്രി റോജി എം. ജോണിൻ്റെ നേതൃത്വത്തില്‍ നടത്തിയ അടിയന്തര ചർച്ചയിലാണ് നിർണായക തീരുമാനം ഉണ്ടായത്.
സർക്കാർ തിങ്കളാഴ്ച നേരിട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും ചർച്ചയില്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. എന്നാൽ പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ കർശന നിർദേശപ്രകാരം കുടിയിറക്കല്‍ നടപടികള്‍ ഇന്ന് തന്നെ പൂർത്തിയാക്കേണ്ടതുണ്ട്.
ഇതിനായി കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷനും ആമീനും സ്ഥലത്തെത്തുമെന്നാണ് വിവരം. പോലീസിൻ്റെ ഭാഗത്ത് നിന്ന് ബലപ്രയോഗം ഉണ്ടാകില്ലെന്നും മന്ത്രി താമസക്കാര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. അഭിഭാഷക കമ്മീഷൻ വന്നാല്‍, പ്രതിരോധിക്കുമെന്ന് സമരസമിതി അറിയിച്ചു.





