അടൂർ: ലൈഫ് ലൈൻ മൾട്ടിസ്പെഷ്യൽറ്റി ആശുപത്രിയിൽ സമഗ്ര കാൻസർ ചികിത്സാ സേവനങ്ങളുടെയും സർജിക്കൽ ഓങ്കോളജി, മെഡിക്കൽ ഓങ്കോളജി, ഓങ്കോജനറ്റിക്സ് വകുപ്പിന്റെയും ഉദ്ഘാടനം ഓർത്തഡോൿസ് സഭ കുര്യാക്കോസ് മാർ ക്‌ളീമീസ് വലിയ മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്തു. ക്യാൻസർ കുടുംബങ്ങളെ മാത്രമല്ല സമൂഹത്തെ മൊത്തമായി ബാധിക്കുന്ന ഒന്നാണെന്നും അതിനെ നേരിടുന്നതിൽ ദൈവാശ്രയത്തോടെ ചിട്ടയായ ജീവിതം നയിക്കുന്നതിന് വലിയ പ്രസക്തിയുണ്ടെന്നും ഉദ്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
ഒരു വശത്തു കാന്സറിനെ നേരിടുന്നതിന് ആധുനീക സൗകര്യങ്ങൾ വർധിക്കുമ്പോൾ മറുവശത്തു ക്യാൻസർ കൂടുന്ന നിലയിൽ മനുഷ്യർ ജീവിതം ക്രമീകരിക്കുന്നു എന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യോഗത്തിൽ ലൈഫ് ലൈൻ ആശുപതി ചെയർമാൻ ഡോ എസ് പാപ്പച്ചൻ അധ്യക്ഷത വഹിച്ചു. ലൈഫ് ലൈൻ ജനറ്റിക്‌സ് വിഭാഗം മേധാവി ഡോ ശ്രീലതാ നായർ സ്വാഗതവും, സിഇഒ ഡോ ജോർജ് ചാക്കച്ചേരി കൃതജ്ഞതയും പറഞ്ഞു.
പാരമ്പര്യ കാൻസറുകളുടെ ജനിതകശാസ്ത്രം എന്ന വിഷയത്തിലുള്ള സമ്മേളനത്തിൽ റേഡിയേഷൻ ഓങ്കോളജി ദേശീയ പ്രസിഡന്റ് പ്രൊഫ്. ഡോ. സി. എസ്. മധു മുഖ്യാതിഥിയായി. വിവിധ ജില്ലകളിൽ നിന്നുമായി നൂറിൽപരം ഡോക്ടർമാർ പരിപാടിയിൽ പങ്കെടുത്തു.





