പത്തനംതിട്ട : പത്തനംതിട്ട എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററില്‍ 17കാരന്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയായ സംഭവത്തിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇടുക്കി സ്വദേശിയായ കൗമാരക്കാരനെ മോഷണക്കുറ്റം ചുമത്തി മർദിക്കുകയും വായിൽ തുണി തിരുകുകയും ചെയ്തുവെന്ന് ആരോപിച്ചാണ് കുട്ടിയുടെ കുടുംബം ഇലവുംതിട്ട പൊലീസിൽ പരാതി നൽകിയത്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും സ്ഥാപനത്തിലെ ജോലിക്കാരുടെ മൊഴി രേഖപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. കുട്ടിയെ പ്രാർഥനാ കേന്ദ്രത്തിൽ എത്തിച്ചതിന് പിന്നാലെ ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പികുകയും ചെയ്തുവെന്നാണ് കുടുംബം ആരോപിക്കുന്നത്.
കുട്ടിയെ ഉപയോഗിച്ച് കഠിനമായ ജോലി ചെയ്യിക്കുകയും മുതിർന്നവർക്കൊപ്പം താമസിപ്പിക്കുകയും ചെയ്തു. ജോലി ചെയ്യാൻ വിസമ്മതിച്ച കുട്ടിയെ മോഷണക്കുറ്റം ആരോപിച്ചാണ് മർദിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. മർദനത്തെ തുടർന്ന് പരുക്കേറ്റ കുട്ടിക്ക് ചികിത്സ നൽകിയെന്നും ബന്ധുക്കൾ പൊലിസിന് നൽകിയ പരാതിയിൽ പറയുന്നു





