പത്തനംതിട്ട : ശബരിമലയിലെ സ്വർണ്ണക്കവർച്ചയും യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ടു നടന്ന ആചാര ലംഘനങ്ങളുടേയും നിഗൂഢതകൾ വെളിച്ചത്തു കൊണ്ടുവരാൻ പുതിയ കേരള സർക്കാർ തയ്യാറാവണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി ആവശ്യപ്പെട്ടു . മുൻ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സർക്കാർ തലത്തിൽ നടത്തിയ ആചാര ലംഘനത്തിന്റെ ഗൂഢാലോചനയും നിഗൂഢതയും പുറത്ത് വരണം.
യുവതി പ്രവേശന വിരുദ്ധ പ്രതിഷേധത്തിന്റെയും ശബരിമല സ്വർണ്ണക്കവർച്ചയുടെ പ്രതിഷേധങ്ങളുടേയും സമരങ്ങളുടേയും ഫലങ്ങൾ ആസ്വദിക്കുകയും അനുഭവിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന യു ഡി എഫ് സർക്കാർ സ്വീകരിക്കുന്ന നിഷേധാത്മക നിലപാടുകൾ ഉപേക്ഷിച്ച് ഈ രണ്ടു സംഭവങ്ങളും കൃത്യമായി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി വി കെ ചന്ദ്രൻ സമിതിയുടെ പത്തനംതിട്ട ജില്ലാ യോഗം ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് പി കെ രാജൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി പി ആർ പ്രസാദ്, ശബരിഗിരി മേഖല സെക്രട്ടറി പി എൻ ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് രമേശ് തിരുവല്ല, കെ ജി സുരേഷ്, അംബികാമ്മ പൊടിയാടി, എന്നിവർ സംസാരിച്ചു.





