തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ (ജൂൺ 28) നടന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷനിൽ 5 വയസിനു താഴെയുള്ള 17.53 ലക്ഷം കുഞ്ഞുങ്ങൾക്ക് ബൂത്തുകളിൽ തുള്ളി മരുന്ന് നൽകിയതായി ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. 19.8 ലക്ഷം കുട്ടികൾക്കാണ് നൽകേണ്ടിയിരുന്നത്. 88.53 ശതമാനം കുട്ടികൾ ഇന്ന് മരുന്നു സ്വീകരിച്ചു.
ആരോഗ്യ പ്രവർത്തകരും വോളന്റിയർമാരും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ വീടുകളും സന്ദർശിച്ച് അവശഷിക്കുന്ന കുട്ടികൾക്ക് കൂടി മരുന്ന് നൽകും. അഞ്ചു വയസ്സുവരെയുള്ള എല്ലാ കുട്ടികളും മരുന്ന് സ്വീകരിക്കേണ്ടതുണ്ട്. മരുന്ന് സ്വീകരിക്കാത്ത എല്ലാ കുട്ടികളുടെയും മാതാപിതാക്കൾ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കുട്ടികൾക്ക് മരുന്ന് നൽകാൻ മുൻകൈ എടുക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി അഭ്യർത്ഥിച്ചു.





