തിരുവനന്തപുരം: കെഎസ്ആർടിസി സൗജന്യ യാത്രയെ തുടർന്ന് പ്രതിസന്ധിയിലായ സ്വകാര്യ ബസുകളുടെ റൂട്ടുകളില്‍ ആവശ്യമായ മാറ്റം കൊണ്ടുവരാന്‍ തയ്യാറാണെന്നു ഗതാഗത വകുപ്പ് മന്ത്രി സിപി ജോണ്‍. നികുതി കുറച്ചത് ഉള്‍പ്പെടെ സ്വകാര്യ ബസ് ഉടമകള്‍ക്ക് അനുകൂല തീരുമാനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. സ്വകാര്യ ബസുകളില്‍ ടിക്കറ്റിതര വരുമാനം ഉണ്ടാക്കാനുള്ള സാധ്യതകള്‍ തേടും.
കെഎസ്ആര്‍ടിസിയുടേതിന് സമാനമായി പരസ്യം ചെയ്യാനുള്ള സാധ്യത ഉള്‍പ്പെടെ പരിശോധിക്കും. സമരക്കാരുമായി ചര്‍ച്ച നടത്തുമെന്നും സര്‍വീസ് നിര്‍ത്തരുതെന്നാണ് അഭ്യര്‍ഥനയെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ക്ക് സര്‍ക്കാര്‍ നികുതി പകുതിയാക്കി നല്‍കി. ഏതാണ്ട് 50,000 രൂപ ഒരുവര്‍ഷം ഇതുവഴി കുറഞ്ഞുകിട്ടും.
ഇനി എന്തെല്ലാം ചെയ്യാനാകുമെന്ന കാര്യത്തില്‍ ആലോചന നടക്കും. അവര്‍ക്ക് പരസ്യം ചെയ്യാന്‍ പറ്റുമോ എന്ന കാര്യം പരിശോധിക്കും. കെഎസ്ആര്‍ടിസി നിലവില്‍ പരസ്യം ചെയ്യുന്നുണ്ട്. സ്വകാര്യ ബസുകള്‍ക്ക് പാടില്ല എന്ന് നിയമമില്ല. ടിക്കറ്റിതര വരുമാനം ഉണ്ടാക്കാനുള്ള സാധ്യതകള്‍ തേടും. മുമ്പ് കാര്‍ഗോ സര്‍വീസ് ഉണ്ടായിരുന്നു. നിലവില്‍ ബസ് കാര്‍ഗോ ഇല്ല. അത് തിരികെ കൊണ്ടുവരാന്‍ പറ്റുമോ എന്നും നോക്കാം.
പ്രിയദര്‍ശിനി സ്‌കീം വലിയ തോതില്‍ ജനങ്ങള്‍ക്ക് സഹായം കിട്ടുന്ന ഒന്നാണ്. യാത്രാസൗജന്യത്തിനപ്പുറം കുടുംബങ്ങളുടെ വരുമാന വര്‍ധനയ്ക്കും ഇത് സഹായമായി. അത്യാവശ്യ യാത്രകള്‍ക്കായി പണച്ചെലവില്ലാതെ സഞ്ചരിക്കാമെന്നത് വലിയ ഗുണമായി.
എന്നാല്‍ ചിലയിടങ്ങളില്‍ സ്വകാര്യ ബസ് സര്‍വീസുകള്‍ക്ക് തിരിച്ചടി നേരിട്ടിട്ടുണ്ട്. കെഎസ്ആര്‍ടിസി ഓഡിനറിയും പ്രൈവറ്റ് ബസുകളും ഓടുന്ന റൂട്ടിലാണ് പ്രശ്‌നം. സമയക്രമീകരണത്തില്‍ ഉള്‍പ്പെടെ വേണമെങ്കില്‍ മാറ്റം കൊണ്ടുവരാം. നമുക്ക് ആരെയും തോല്‍പ്പിക്കേണ്ടതിെല്ലെന്നും മന്ത്രി വ്യക്തമാക്കി.





