തിരുവല്ല: വ്യത്യസ്തമായി ചിന്തിക്കുവാനും പഠിക്കുവാനും സാദ്ധ്യതകൾ കണ്ടെത്തുവാനും വിദ്യാർത്ഥികൾക്കു സാധിക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രസ്താവിച്ചു. തിരുവല്ല എം.എൽ. എ. അഡ്വ. വർഗീസ് മാമ്മന്റെ നേതൃത്വത്തിൽ തിരുവല്ല നിയോജക മണ്ഡലത്തിൽ പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ഉന്നത വിജയം നേടിയവർ, റാങ്ക് ജേതാക്കൾ, കലാ-കായിക രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചവർ എന്നിവരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജീവിതത്തിലെ വെല്ലുവിളികളെ ധീരമായി നേരിടുന്നതിനും കഠിനാദ്ധ്വാനം, ആത്മാർത്ഥ, സത്യസന്ധത എന്നിവ ജീവിതശൈലിയാക്കി
ആത്മവിശ്വാസത്തോടെ പ്രവർത്തിക്കുന്നതിനും വിദ്യാർത്ഥി സമൂഹത്തിന് കഴിയട്ടെ എന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു. രാജ്യസഭാ മുൻ ഡപ്യൂട്ടി ചെയർമാൻ പ്രഫ. പി.ജെ. കുര്യൻ അധ്യക്ഷത വഹിച്ചു.
മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ മുഖ്യ പ്രഭാഷണം നടത്തി. ഈ മത്സരാധിഷ്ഠിത സാഹചര്യത്തിൽ ജീവനെ ആദരിക്കുന്ന, മറ്റുള്ളവരെ കരുതുന്ന സമൂഹ സൃഷ്ടി നമ്മുടെ ജീവിത മാർഗ്ഗമാകണമെന്ന് മെത്രാപ്പോലിത്താ വിദ്യാർത്ഥികൾക്ക് ആഹ്വാനം നൽകി.
തൂഫാൻ വാരിയർ ആയി മെത്രാപ്പോലിതയെ പ്രഖ്യാപിച്ച് മന്ത്രി മെത്രാപ്പോലീത്തയെ തൂഫാൻ ബാഡ്ജ് ധരിപ്പിച്ചു.
ആന്റോ ആന്റണി എം.പി, അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ, അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട്, ചലച്ചിത്ര സംവിധായകൻ ബ്ലസി, മാർത്തോമ്മാ സഭാ സെക്രട്ടറി റവ. എബി ടി. മാമ്മൻ, മുനിസിപ്പൽ ചെയർ പേഴ്സൺ എസ്. ലേഖ, എം. സലീം, ആർ. ഡി. ഡി. കെ സുധ, എസ്.സി.എസ്. ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ജിജി മാത്യു സ്കറിയ, വി. ജ്യോതിഷ് ബാബു എന്നിവർ പ്രസംഗിച്ചു. അപ്പു ജോസഫ് ചാക്കോ മോട്ടിവേഷണൽ ക്ലാസ് നയിച്ചു.





