പത്തനംതിട്ട : ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത് ഭൂവുടമയും ആറന്മുള ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റുമായ എബ്രഹാം കലമണ്ണിൽ ഡ്രോൺ സർവേ നടത്തിയതിൽ റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചതായി സൂചന. സ്വകാര്യ സർവേ സ്ഥാപനമാണ് ഡ്രോൺ സർവേ നടത്തിയത്. തന്റെ പക്കൽ 400 ഏക്കർ ഉണ്ടെന്നും സർവ്വേക്കായി സ്വകാര്യ കമ്പനി വീണ്ടും എത്തുമെന്നും കലമണ്ണിൽ പറഞ്ഞു.
ആയിരം ഏക്കർ കൂടി ലഭിച്ചാൽ പദ്ധതി യാഥാർത്ഥ്യമാകും. ‘പദ്ധതിക്കായി യുഡിഎഫ് സർക്കാർ അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. അബിൻ വർക്കി എം എൽ എ യും ആന്റോ ആൻ്റണി എംപിയും ഒപ്പമുണ്ടെന്നും ഏബ്രഹാം കലമണ്ണിൽ പറഞ്ഞു. പ്രൊജക്റ്റ് സമർപ്പിച്ചാൽ നിലവിലെ മിച്ചഭൂമി ഒഴിവാകും. ഹൈക്കോടതിയിലെ കേസ് അവസാനിക്കും.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് വൻ ജനകീയ പ്രക്ഷോഭം നേരിട്ട പദ്ധതിയാണിത്. പുഞ്ചപ്പാടം നികത്തുന്നത് വലിയ പാരിസ്ഥിതിക പ്രശ്നമുണ്ടാക്കുമെന്നും ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രശ്നവുമാണ് അന്ന് ഉയർത്തിയത്. 2014 ൽ ദേശീയ ഹരിത ട്രൈബ്യൂണൽ പദ്ധതി റദ്ദാക്കിയിരുന്നു. ഈ ഉത്തരവ് സുപ്രീംകോടതിയും തീരുമാനം ശരിവച്ചിരുന്നു.
കഴിഞ്ഞ മാസം അബിൻ വർക്കി എം എൽ എ യും പദ്ധതിയെ കുറിച്ച് പരാമർശം നടത്തിയിരുന്നു. ഒരിടവേളയ്ക്ക് ശേഷം ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഇത് കേരളത്തിൽ പുതിയ രാഷ്ട്രീയ-പരിസ്ഥിതി ചർച്ചകൾക്കും തുടക്കമിട്ട് കഴിഞ്ഞു.
എന്നാൽ പദ്ധതി വീണ്ടും കൊണ്ടുവരുന്നതിനെതിരെ ശക്തമായ എതിർപ്പുമായി ബി.ജെ.പി, സി.പി.ഐ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. ഈ നീക്കം ദുരൂഹമാണെന്നും വെറും “ഭൂമി കച്ചവടം” ലക്ഷ്യമിട്ടാണെന്നുമാണ് മുതിർന്ന ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ ആരോപിക്കുന്നത്. പരിസ്ഥിതിക്ക് ദോഷകരമായതിനാൽ ആറന്മുളയിൽ വിമാനത്താവളം അനുവദിക്കില്ലെന്നും, ആവശ്യമെങ്കിൽ കൊടുമൺ പോലുള്ള മറ്റ് സ്ഥലങ്ങൾ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.





