ആറന്മുള : പാർഥസാരഥി ക്ഷേത്രത്തിൽ വള്ളസദ്യക്കാലത്തിന് തുടക്കമാകുന്നു. വഴിപാട് വള്ള സദ്യകളിൽ പങ്കെടുക്കാൻ പള്ളിയോടങ്ങൾ നീരണയാനുള്ള ഒരുക്കത്തിൽ. പള്ളിയോടസേവാസംഘത്തിന്റെ നേതൃത്വത്തിൽ ജൂലായ് 19-ന് ആണ് വള്ള സദ്യക്കാലത്തിന് തുടക്കമാകുന്നത്.
19 ന്ഉച്ചയ്ക്ക് 12-ന് ദേവസ്വംമന്ത്രി കെ. മുരളീധരൻ വള്ളസദ്യ ഉദ്ഘാടനംചെയ്യും. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പങ്കെടുക്കും. സെപ്റ്റംബർ 16 വരെ നടക്കുന്ന സദ്യകളിൽ, ഇടക്കുളംമുതൽ ചെന്നിത്തലവരെയുള്ള 52 പള്ളിയോടക്കരകൾ പങ്കെടുക്കും.
19-ന് രാവിലെ ഏഴിന് കൊടിമരച്ചുവട്ടിൽ വഴിപാടുകാരൻ നെൽപ്പറകൾ നിറയ്ക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. ക്ഷേത്രക്കടവിലെത്തുന്ന പള്ളിയോടത്തെ, വഴിപാട് നടത്തുന്ന ഭക്തനും പള്ളിയോടസേവാസംഘം ഭാരവാഹികളും ചേർന്ന് ക്ഷേത്രത്തിനുള്ളിലേക്ക് സ്വീകരിക്കും. ആനക്കൊട്ടിലിലെത്തി, കൊടിമരച്ചുവട്ടിലൂടെ ക്ഷേത്രപ്രദക്ഷിണം പൂർത്തിയാക്കി സദ്യാലയത്തിലെ നിലവിളക്കിൽ ദീപം തെളിയിക്കും.
തുടർന്ന് വിളക്കിനുമുൻപിൽ വിഭവങ്ങൾ വിളമ്പിത്തുടങ്ങുന്നതോടെ രണ്ട് മാസം നീളുന്ന വള്ളസദ്യ വഴിപാടുകൾക്ക് ആരംഭമാകും.





