പത്തനംതിട്ട: ഓരോ ചെറിയ കലാകാരന്മാരുടെയും ഉള്ളിൽ ഈശ്വരാംശം നിലനിൽക്കുന്നുണ്ടെന്ന് തപസ്യ സംസ്ഥാന സംഘടനാ കാര്യദർശി രജിത് കുമാർ അഭിപ്രായപ്പെട്ടു. തപസ്യ കലാസാഹിത്യ വേദി പത്തനംതിട്ട ജില്ല വാർഷിക സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കലകളുടെ അടിസ്ഥാനം ഭക്തിയും, വിശ്വാസവും, ഗുരുത്തവുമാണ്.
ആധ്യാത്മിക അടിത്തറയിൽ നിന്ന് കലയെ അടർത്തി മാറ്റാനുള്ള ശ്രമം സമാജത്തിൽ വ്യാപകമാണെന്നും കലക്കുവേണ്ടി തപസ്സനുഷ്ഠിക്കാൻ തപസ്യ കലാകാരന്മാർ ഉണർന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ആറന്മുള കിഴക്കേ നടയിൽ പള്ളിയോട സേവ സംഘം ഹാളിലെ സമ്മേളന നഗറിൽ എത്തിയ വിശിഷ്ട അതിഥികളെ വള്ളപ്പാട്ടിന്റെ അകമ്പടിയോടെയാണ് സ്വീകരിച്ചത് .
ചടങ്ങിൽ ജില്ലാ പ്രസിഡൻറ് ഡോക്ടർ എം. എ .കബീർ അധ്യക്ഷം വഹിച്ചു. സുപ്രസിദ്ധ പള്ളിയോട നിർമ്മാണ വിദഗ്ധൻ ചങ്ങംകരി വേണു ആചാരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ബിന്ദു സജീവ് വാർഷിക റിപ്പോർട്ടും
ജില്ലാ ഖജാൻജി ശ്രീദേവി മഹേശ്വരി കണക്കും ഡോ.രാജേഷ് പാരിസ്ഥിതിക വിഷയങ്ങളെ ആസ്പദമാക്കി പ്രബന്ധവും അവതരിപ്പിച്ചു.
തുടർന്ന് രവീന്ദ്ര വർമ്മ അംബാനിലയം എഴുതിയ മേൽവിലാസം ഇല്ലാത്തവന്റെ യാത്രകൾ എന്ന പുസ്തകത്തിൻ്റെ കവർപേജ് അനാച്ഛാദനം ചെയ്തു. സംസ്ഥാന ഉപാധ്യക്ഷൻ പ്രസന്നകുമാർ കടമ്പനിട്ട സംസ്ഥാന സമിതി അംഗമായ ശിവകുമാർ അമൃതകല, ഹരികുമാരൻ നമ്പൂതിരി മനോജ് മണ്ണടി,മനോജ് ആറന്മുള, ഡോ.ഗോകുലൻ, വേണുരാജ് കടമ്പനാട്, നിരണം രാജൻ
എന്നിവർ പ്രസംഗിച്ചു.





