തിരുവല്ല: സാമ്പത്തിക പ്രതിസന്ധി മൂലം അടച്ചുപൂട്ടിയ നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരും നിക്ഷേപകരും പ്രതിഷേധിച്ചു. മൂന്ന് വർഷത്തോളമായി ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എൻസിഎസിലെ അഞ്ഞൂറോളം ജീവനക്കാരും നിക്ഷേപകരുമാണ് എൻ സിഎസ് സ്റ്റാഫ് വെൽഫയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ സമരത്തിനിറങ്ങുന്നത്.
സമരത്തിന്റെ ഭാഗമായി പ്രതിഷേധ പ്രകടനവും എൻ സി എസ് ഹെഡ് ഓഫീസിന് മുന്നിൽ ധർണ്ണയും നടത്തി. തിരുവല്ല നഗരം ചുറ്റി നടത്തിയ പ്രകടനം എൻസിഎസ് ഹെഡ് ഓഫീസിൻ്റെ മുമ്പിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗത്തിൽ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഈപ്പൻ കുര്യൻ, എൻ സി എസ് എംപ്ളോയീസ് വെൽഫയർ സൊസൈറ്റി ഭാരവാഹി പ്രസന്നകുമാരൻ നായർ, മാത്തുക്കുട്ടി കലയത്തിനാൽ, ടി.ടി. തോമസ്, മുരളീധരൻ പിള്ള, ഡയാന മാഗി വർഗീസ് എന്നിവർ പ്രസംഗിച്ചു.
സൊസൈറ്റിയുടെ ന്യായമായ ആവശ്യങ്ങൾ മാനേജ്മെന്റ് അംഗീകരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട്
പോകുമെന്നും സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു. കേരളത്തിലാകെ 150-ഓളം ശാഖകളുണ്ടായിരുന്ന എൻസിഎസ് മൂന്ന് വർഷം മുമ്പാണ് നിക്ഷേപകർക്ക് പണം തിരിച്ചുനൽകാതെ കേസിൽ അകപ്പെട്ടത്.
2024 മേയ് ഏഴിന് സ്ഥാപന ഉടമ എൻ.എം. രാജു(64), ഭാര്യ ഗ്രേസ്, മക്കളായ അലൻ ജോർജ്, അൻസൻ ജോർജ് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. 100 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് വിവിധ പോലീസ് സ്റ്റേഷനുകളിലായി പരാതി ലഭിച്ചത്. കള്ളപ്പണം വെളുപ്പിക്കലിന്റെ ഭാഗമാണോ തട്ടിപ്പ് എന്നന്വേഷിക്കാൻ പിന്നീട് ഇ ഡിയും കേസ് രജിസ്റ്റർ ചെയ്തിരുന്നു. സ്ഥാപനത്തിന്റെ ഹെഡ്ഓഫീസ് അടക്കം അടച്ചുപൂട്ടിയിരുന്നു.





