തിരുവല്ല: അപ്പർകുട്ടനാട്ടിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കം മൂലം ക്ഷീരകർഷകർ പ്രതിസന്ധിയിലായി. കന്നുകാലികളെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്തതിന് ശേഷം പാൽ സംഭരിച്ച് വിൽപ്പന നടത്തുന്നത് ഇതോടെ ബുദ്ധിമുട്ടിലായി. കൃഷിയും കന്നുകാലി വളർത്തലും ഒരു പോലെയാണ് ഇവർ ചെയ്യുന്നത്. മിക്ക വിടുകളിലും കന്നുകാലി വളർത്തൽ ഒരു ഉപജീവന മാർഗമാണ്.
കുറ്റൂരിൽ കാലിത്തൊഴുത്ത് മുങ്ങിയതിനെ തുടർന്ന് കുറ്റൂർ പാണ്ടിശ്ശേരി ഭാഗം ഗവൺമെന്റ് എൽ. പി സ്കൂൾ പരിസരത്തേക്ക് കന്നുകാലികളെ മാറ്റി. വെള്ളം പൊങ്ങിയതോടെ പുല്ല് എടുക്കാനോ, ചെത്താനോ സാധിക്കുന്നില്ല. തീറ്റ കുറയുന്നതോടെ പാലിൻ്റെ ഗുണനിലവാരം കുറയുന്നതായി ക്ഷീര കർഷകർ പറഞ്ഞു.
കുറ്റൂരിന് പുറമെ പെരിങ്ങരയിലും സമാന രീതിയാണ്. പ്രദേശത്തെ കന്നുകാലി തൊഴുത്തിലും മറ്റും വെള്ളം കയറിയതോടെ സമീപ വീടുകളിലും പാലങ്ങളിലുമാണ് ഏക ആശ്രയം.





