കണ്ണൂർ : പരിയാരം പിലാത്തറ കോ ഓപ്പറേറ്റീവ് കോളജിന് സമീപത്തെ ഒഴിഞ്ഞ സ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ ചോരപ്പാടുകളുമായി കാർ ഉപേക്ഷിച്ച നിലയിൽ. വസ്ത്രങ്ങൾ ഉൾപ്പെടെ കാറിനുള്ളിൽ നിന്ന് വലിച്ചുവാരിയിട്ട നിലയിലാണ്. തലശ്ശേരിയിൽ ഏറെനാളായി താമസിക്കുന്ന സ്വർണ വിൽപനക്കാരൻ അശോക് യശ്വന്ത് എന്നയാളുടെയാണ് കാർ .
മഹാരാഷ്ട്രയിൽനിന്ന് തലശ്ശേരിയിലേക്ക് വരികയായിരുന്ന അശോക് കുമാറും ഭാര്യയും രണ്ട് മക്കളും ഡ്രൈവറും സഞ്ചരിച്ച കാർ ഒരു സംഘം അക്രമികൾ തടഞ്ഞു നിർത്തുകയും കാറിലുണ്ടായിരുന്നവരെ വലിച്ചിറക്കിയ ശേഷം അക്രമി സംഘം കാറുമായി കടന്നുകളയുകയുമായിരുന്നു .അക്രമി സംഘത്തെ തടയുന്നതിനിെട ഡ്രൈവർക്കും അശോകിനും പരുക്കേറ്റിരുന്നു .അശോകും കുടുംബവും മറ്റൊരു വാഹനത്തിൽ തലശ്ശേരിയിലേക്ക് പോയി പൊലീസിൽ പരാതി നൽകുകയായിരുന്നു.
പ്രഭാത സവാരിക്ക് പോയവരാണ് രാവിലെ പിലാത്തറയിൽ കാർ കണ്ടെത്തിയത്.കാർ തകർത്ത നിലയിലാണ് .കാറിനകത്തെ സീറ്റുകളും ഡാഷ്ബോർഡിന്റെ ഭാഗങ്ങളും ഫ്‌ലോർ മാറ്റുകളും പൂർണ്ണമായും അഴിച്ചുമാറ്റിയോ തകർത്തോ പരിശോധിച്ചിട്ടുണ്ട് .സ്വർണക്കടത്തുകാരാണ് കാർ തട്ടിക്കൊണ്ടുപോയതിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.





