അടൂർ: എംസി റോഡിൽ മിത്രപുരത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് എതിരെ വന്ന ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ 10 പേർക്ക് പരുക്ക്. കാറ്ററിങ് സർവീസിന് പോയ ട്രാവലറിനെ മറികടക്കുമ്പോഴാണ് ബസ് ലോറിയിൽ ഇടിച്ചത്.
ഇന്ന് രാവിലെ ആയിരുന്നു സംഭവം. ബസ് യാത്രക്കാരായ ബിനു മാത്യു (50), ഷഹബത്ത് (50), ഷഹാന (23), നിയബിനു (18), സിന്ധു (48), റീത്ത (21), എം സുജിത് (38), അശ്വതി (33), ബസ് ഡ്രൈവർ കോട്ടയം മണിമല സ്വദേശി മഹേഷ് (35) എന്നിവർക്കും കാറ്ററിങ് സർവീസ് വാഹനത്തിൽ ഉണ്ടായിരുന്ന ഒരാൾക്കുമാണ് പരിക്കേറ്റത്. ബസ് ഡ്രൈവർ മഹേഷിന്റെ കാലിന് പൊട്ടലുണ്ട്. ലോറി ഡ്രൈവർ ഷെജീർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പരുക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിലും രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
കോട്ടയത്തുനിന്നും തിരുവനന്തപുരത്തിന് പോയതായിരുന്നു കെഎസ്ആർടിസി ബസ്. ചങ്ങനാശ്ശേരിയിൽ നിന്നും മണ്ണടിയിൽ പാചക ആവശ്യത്തിനായി പോയതായിരുന്നു കാറ്ററിങ് സർവീസ് വാഹനം. മിത്രപുരത്ത് വച്ച് കാറ്ററിങ് സർവീസ് വാഹനത്തിനെ മറികടക്കുമ്പോഴാണ് എതിരെ വന്ന ലോറിയിൽ ബസ് ഇടിക്കുന്നത്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ പുറകുവശമാണ് കാറ്ററിങ് സർവീസ് വാഹനത്തിൽ ഇടിച്ചത്. ലോറിയിൽ ഇടിച്ച ശേഷം ബസ് സമീപത്തെ വീടിന്റെ മതിലിൽ ഇടിച്ചാണ് നിന്നത്. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം എംസി റോഡിൽ ഗതാഗതം തടസപ്പെട്ടു.





