ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളിയോടനുബന്ധിച്ച് ആഗസ്റ്റ് 22-ന് രാവിലെ ഒമ്പത് മുതൽ നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ജില്ല കോടതി പാലത്തിന്‍റെ നിർമാണം നടക്കുന്നതിനാൽ അന്നേദിവസം ഉച്ചക്ക് ഒന്ന് മുതൽ വൈകീട്ട് ആറുവരെ ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് കടത്തിവിടില്ല.
എറണാകുളം ഭാഗത്ത് നിന്നും വരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ ശവക്കോട്ടപ്പാലം വടക്കേ ജങ്ഷനിൽനിന്ന് കിഴക്കോട്ട് തിരിഞ്ഞ് മട്ടാഞ്ചേരി പാലം, വഴിച്ചേരി പാലം വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിലെത്തി ആളുകളെ ഇറക്കിയശേഷം വൈ.എം.സി.എ ജങ്ഷൻ, ജനറൽ ആശുപത്രി ജങ്ഷൻ വഴി തെക്കു ഭാഗത്തേക്ക് പോകണം.
കൊല്ലം ഭാഗത്ത് നിന്നും വരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ ജനറൽ ആശുപത്രി ജങ്ഷൻ, വൈ.എം.സി.എ ജങ്ഷൻ വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിലെത്തി ആളയിറക്കി ശവക്കോട്ടപ്പാലം തെക്കേ ജങ്ഷൻ വഴി എറണാകുളം ഭാഗത്തേക്ക് പോകേണ്ടതാണ്.
ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിലൂടെ വരുന്ന കെ.എസ്.എസ്.ആർ.ടി.സി ബസുകളിൽ ആലപ്പുഴ സ്റ്റാൻഡിൽ യാത്ര അവസാനിപ്പിക്കേണ്ടവ കൈതവന ജങ്ഷനിൽ നിന്നും പഴവീട്, കൊട്ടാരം ജങ്നിലെത്തി ആളുകളെയിറക്കിയ ശേഷം ജനറൽ ആശുപത്രി തെക്കേ ജങ്ഷൻ, ചങ്ങനാശ്ശേരി ജങ്ഷൻ വഴി തിരികെ പോകണം.
നെഹ്റുട്രോഫി വള്ളം കളി കാണാൻ എത്തുന്നവർ അവരുടെ വാഹനങ്ങൾ റിക്രിയേഷൻ ഗ്രൗണ്ടിലും ആലപ്പുഴ ബീച്ച് പൊലീസ് എയ്‌ഡ് പോസ്റ്റിന് തെക്കുവശം എലിവേറ്റഡ് ബൈപാസിന് താഴെയും പാർക്ക് ചെയ്യണം. ആലപ്പുഴ പൊലീസ് പരേഡ് ഗ്രൗണ്ടിന് സമീപത്ത് നിന്നും നിശ്ചിത ഇടവേളകളിൽ ബോട്ട് ജെട്ടി ഭാഗത്തേക്ക് കെ.എസ്.ആർ.ടി.സി ഫീഡർ ബസ് സർവിസ് നടത്തും.





