ആലപ്പുഴ: ഉൾനാടൻ ജലയാനങ്ങളിൽ സുരക്ഷ ഉറപ്പാക്കണമെന്ന് ആലപ്പുഴ തുറമുഖ ഓഫീസർ അറിയിച്ചു. ഹൗസ് ബോട്ടുകൾ, മോട്ടോർ ബോട്ടുകൾ, ശിക്കാര ബോട്ടുകൾ, സ്പീഡ് ബോട്ടുകൾ ഉൾപ്പെടെയുള്ള ഉൾനാടൻ ജലയാനങ്ങളിൽ മതിയായ ജീവൻ രക്ഷാ ഉപകരണങ്ങൾ, അഗ്നി ശമന ഉപകരണങ്ങൾ, സാധുതയുള്ള ഇൻഷുറൻസ്, സർവ്വെ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ എന്നിവ ഉണ്ടായിരിക്കണം.
സർവ്വെ, രജിസ്ട്രേഷൻ എന്നിവയിൽ രേഖപ്പെടുത്തിയിരിക്കുന്ന കപ്പാസിറ്റിയെക്കാൾ കൂടുതൽ സഞ്ചാരികളെ കയറ്റുവാൻ പാടുള്ളതല്ല. സ്പീഡ് ബോട്ടുകൾ വളരെ വേഗത്തിലും വട്ടത്തിൽ കറക്കിയും സാഹസികമായി സുരക്ഷാമാനദണ്ഡങ്ങൾ ലംഘിച്ച് ഓടിക്കുവാൻ പാടുള്ളതല്ല.
അനുവദനീയമായ സ്പീഡിൽ മാത്രമേ ബോട്ടുകൾ ഓടിക്കുവാൻ പാടുള്ളൂ. ബോട്ടിൽ യോഗ്യതയുള്ള ക്രൂ ഉണ്ടായിരിക്കേണ്ടതും സഞ്ചാരികളുടെ സുരക്ഷ സംബന്ധിച്ച നിർദ്ദേശങ്ങൾ ക്രൂ നൽകേണ്ടതും യാത്രാ വേളകളിൽ ലൈഫ് ജാക്കറ്റുകൾ എല്ലാ സഞ്ചാരികളും ധരിച്ചിട്ടുണ്ടെന്ന് ക്രൂ ഉറപ്പാക്കേണ്ടതുമാണ്. അടിയന്തര ഘട്ടങ്ങളിൽ ലൈഫ് ജാക്കറ്റുകൾ, ലൈഫ് ബോയ് എന്നിവ വളരെ വേഗം എടുക്കുവാൻ സൗകര്യപ്രദമായ രീതിയിൽ ഇരുവശങ്ങളിലുമായി ക്രമീകരിക്കേണ്ടതുമാണ്.
വിനോദ സഞ്ചാരികൾക്ക് കയറുന്നതിനും ഇറങ്ങുന്നതിനുംമുള്ള പോയിന്റുകൾ സുരക്ഷിതവും സൗകര്യപ്രദവുമാണെന്ന് ഉറപ്പ് വരുത്തണമെന്നും തുറമുഖ ഓഫീസർ അറിയിച്ചു.





