കോഴഞ്ചേരി: തിരുവാറന്മുളയപ്പനുളള ഓണ വിഭവങ്ങളുമായി തിരുവോണത്തോണി നാളെ യാത്ര തിരിക്കും. ഉത്രാടം നാളിൽ വൈകിട്ട് 6.30ന് കാട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും മേൽ ശാന്തി പകർന്ന് നല്കുന്ന ദീപവുമായി മങ്ങാട്ട് ഭട്ടതിരി തിരുവോണത്തോണിയേറുമ്പോൾ തിരുവാറന്മുളയപ്പനുള്ള ഓണ വിഭവങ്ങളുമായി 18 നായർ കുടുംബാംഗങ്ങളും തോണിയെ അനുഗമിക്കും.
ചോതി നാളിൽ ആറന്മുള ക്ഷേത്രത്തിൽ നിന്നും അളന്ന് നല്കിയ 40 പറ നെല്ല് കാട്ടൂരിൽ പരമ്പരാഗത രീതിയിൽ മര ഉരലിൽ കുത്തി എടുത്താണ് അരിയാക്കുന്നത്. ഈ അരിയാണ് തിരുവോണ സദ്യയ്ക്ക് ഉപയോഗിക്കുക. പൂരാടം നാളിൽ ആറന്മുളയിൽ നിന്ന് എത്തിച്ച തിരുവോണത്തോണി കുളിപ്പിച്ച്, ഉച്ചയ്ക്ക് തോണി സദ്യയ്ക്ക് ശേഷമാണ് വിഭവങ്ങൾ തോണിയിലെത്തിക്കുക.
പള്ളിയോട സേവാസംഘം ഭാരവാഹികൾ ഉൾപ്പടെ വിവിധ പള്ളിയോട കരക്കാരും ഭക്തജനങ്ങളും വെറ്റ പുകയില നൽകി തിരുവോണ തോണിയെ യാത്രയാക്കും. ആചാര വെടി മുഴങ്ങി തോണി യാത്രകൾ പുറപ്പെടുമ്പോൾ പള്ളിയോടങ്ങൾ ഭഗവത് സ്‌തുതി പാടി തിരുവോണത്തോണിക്ക് അകമ്പടി സേവിക്കും. പമ്പയുടെ ഇരു കരകളിലുമുള്ള ഭക്ത ജനങ്ങൾ ദീപക്കാഴ്ചയൊരുക്കി തിരുവോണത്തോണിയെ സ്വീകരിക്കും.
കാട്ടൂരിൽ നിന്നും കുമാര നല്ലൂരിലേക്ക് താമസം മാറ്റിയ മങ്ങാട്ട് ഭട്ടതിരി കുടുംബത്തിലെ പ്രതിനിധി അനൂപ് ഭട്ടതിരി മൂലം നാളിൽ കുമാരനെല്ലൂരിൽ നിന്നും ജലമാർഗം യാത്രതിരിച്ച് കാട്ടൂരിലെത്തിയാണ് തിരുവോണത്തോണിയുടെ ആചാരാനുഷ്ഠാനങ്ങളിൽ പങ്കാളിയാവുക. തിരുവാറൻമുള ക്ഷേത്രത്തിലേക്കുള്ള ഓണ സദ്യവിഭവങ്ങളുമായി ഓഗസ്റ്റ് 26ന് തിരുവോണം നാളിൽ പുലർച്ചെ 5 .30 ന് എത്തുന്ന തിരുവോണ തോണിക്ക് ആചാരപൂർവം സ്വീകരണം നല്കും.
ഭട്ടതിരിക്ക് വെറ്റ പുകയില നല്കി ദേവസ്വം പ്രതിനിധികളും, പള്ളിയോട സേവാ സംഘം ഭാരവാഹികൾ, ക്ഷേത്രോപദേശകസമിതി ഭാരവാഹികൾ സ്വീകരിക്കുമ്പോൾ വായ്ക്കുരവകളും ഭഗവത് സ്തുതികളും മുഴങ്ങും. മങ്ങാട്ട് ഭട്ടതിരി കാട്ടൂരിൽ നിന്ന് എത്തിച്ച ദീപം ക്ഷേത്രം മേൽശാന്തി ഏറ്റു വാങ്ങി ശ്രീകോവിലിനുള്ളിലെ കെടാവിളക്കിലേക്ക് പകരുന്നതോടെ തിരുവാറന്മുളയപ്പൻ്റെ തിരുവോണ സദ്യക്ക് ഒരുക്കമാകും. പ്രത്യേക പൂജകൾക്ക് ശേഷം തിരുവോണ സദ്യ ഭഗവാന് സമർപ്പിക്കും. രാത്രി അത്താഴപൂ ജയ്ക്ക് ശേഷം മങ്ങാട്ട് ഭൂതിരി തിരികെ മടങ്ങും.





