ആറന്മുള: പാർഥസാരഥി ക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യ സെപ്റ്റംബർ 4, വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് ആരംഭിക്കും.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ ആനക്കൊട്ടിലിൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് ക്ഷേത്രാങ്കണത്തിൽ 52 കരയിലെ പള്ളിയോട പ്രവർത്തകരും ഭക്തരും ഒന്നിച്ചിരുന്നു വിഭവ സമൃദ്ധമായ സദ്യ കഴിക്കും. പാചകപ്പുരയിലെ അടുപ്പിൽ ഇന്ന് രാവിലെ അഗ്‌നി പകർന്നു ക്ഷേത്ര ശ്രീകോവിലിൽ നിന്നുള്ള ദീപമാണ് പാചക ശാലയിലെ അടുപ്പിൽ പകർന്നത്.
ക്ഷേത്രത്തിന്റെ തെക്കേ മുറ്റത്ത് സദ്യാലയത്തിൽ സമൂഹ സദ്യയും നൽകുന്നുണ്ട്. പ്രത്യേക ക്ഷണിതാക്കൾക്ക് പാഞ്ചജന്യം ഓഡിറ്റോറിയത്തിലും അഷ്ടമിരോഹിണി വള്ളസദ്യക്കു സംഭാവന നല്കുന്നവർക്ക് കൃഷ്ണവേണി ഓഡിറ്റോറിയത്തിലും കരകളിൽ നിന്ന് പ്രത്യേകമായി അയക്കുന്നവർക്ക് വിനായക ഓഡിറ്റോറിയത്തിലും സദ്യ നൽകും. ഇതിനുള്ള കൂപ്പണുകൾ പ്രത്യേകമായി നല്കിയിട്ടുണ്ട്.
അഷ്ടമിരോഹിണി വള്ളസദ്യയിൽ ഒരു ലക്ഷത്തിൽ അധികം പേർ പങ്കെടു കുമെന്നാണ് പ്രതീക്ഷയെന്ന് സംഘാടകർ അറിയിച്ചു. ഇതിനാവശ്യമായ അരി വഴിപാടായിസമർപ്പിക്കുന്നത് കീഴുകര ഇട്ടിയം വേലിൽ പ്രസന്ന കുമാർ ആണ്. രണ്ടു ദിവസം കൊണ്ട് 600 ൽ പരം ആളുകളുടെ ശ്രമ ഫലമായി ആണ് സദ്യ വട്ടം ഒരുക്കുന്നത്. ക്ഷേത്രത്തിനുള്ളിൽ സദ്യ ഒരുക്കുന്നത് പാർത്ഥൻ കാറ്ററിംഗും , മറ്റ് സദ്യാലയത്തിൽ ഒരുക്കുന്നത് ശ്രീ വത്സം കാറ്ററിംഗുമാണ്.
ചേനപ്പാടിക്കാർ വ്യാഴാഴ്ച തൈര് സമർപ്പിക്കും.
അഷ്ടമിരോഹിണി വള്ളസദ്യക്കുള്ള തൈര് ചേനപ്പാടി ഗ്രാമത്തിൽ നിന്ന് ഭക്ത ജനങ്ങൾ ഘോഷയാത്രയായി ആറന്മുള ക്ഷേത്രത്തിൽ വ്യാഴാഴ്ച രാവിലെ 10 ന് കൊടിമര ചുവട്ടിൽ സമർപ്പിക്കും. വള്ളസദ്യകളിൽ പാടി ചോദിച്ചു വാങ്ങുന്ന ഒരു പ്രധാന വിഭവം ചേനപ്പാടി രാമച്ചാരുടെ പാള തൈര് ആണ്. അമ്പലപ്പുഴ അരവിന്ദാക്ഷൻ നായരുടെ നേതൃത്വത്തിൽ ഉള്ള പ്രത്യേക സംഘം ആറന്മുളയിൽ എത്തി അമ്പലപ്പുഴ പാൽപായസം ഉണ്ടാക്കുന്നത് സദ്യയിലെ ഒരു പ്രധാന വിഭവമായി വിളമ്പുന്നുണ്ട്.





