ആറന്മുള: ആവേശം പാരമ്യത്തിലെത്തിയ ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകര പള്ളിയോടവും ബി ബാച്ചിൽ കോറ്റത്തൂർ- കൈതക്കോടി പള്ളിയോടവും മന്നം ട്രോഫി സ്വന്തമാക്കി.
ഫോട്ടോ ഫിനിഷിംഗും അത്യാധുനിക ലേസർ സാങ്കേതികവിദ്യയും പരിശോധിച്ചാണ് ഇരുവിഭാഗങ്ങളിലും വിജയികളെ നിശ്ചയിച്ചത്. ബി ബാച്ചിൽ അട്ടിമറികളില്ലാത്ത ആധിപത്യം തുടർന്ന കോറ്റത്തൂർ- കൈതക്കോടി പള്ളിയോടം അപൂർവ്വ നേട്ടത്തിന് ഉടമകളായി. 2024, 2025 വർഷങ്ങളിലെ വിജയങ്ങൾക്ക് പിന്നാലെ 2026-ലും ഒന്നാമതെത്തി അവർ തുടർച്ചയായ മൂന്നാം തവണ കിരീടം നേടി ‘ഹാട്രിക്’ സ്വന്തമാക്കി. കോറ്റത്തൂർ- കൈതക്കോടി കരയുടെ ഇരുപതാമത്തെ മന്നം ട്രോഫി നേട്ടം കൂടിയാണിത്.
വിജയികൾ ഒറ്റനോട്ടത്തിൽ:
എ ബാച്ച്:
ഒന്നാം സ്ഥാനം: മേലുകര (മന്നംട്രോഫി)
രണ്ടാം സ്ഥാനം: കോയിപ്രം
മൂന്നാം സ്ഥാനം: ഇടശ്ശേരിമല കിഴക്ക്
നാലാം സ്ഥാനം: മല്ലപ്പുഴശ്ശേരി
ബി ബാച്ച്:
ഒന്നാം സ്ഥാനം: കോറ്റത്തൂർ- കൈതക്കോടി കൈതക്കോടി (മന്നം ട്രോഫി – ഹാട്രിക് ജയം)
രണ്ടാം സ്ഥാനം: വന്മഴി
മൂന്നാം സ്ഥാനം: തോട്ടപ്പുഴശ്ശേരി
നാലാം സ്ഥാനം: മംഗലം
സെക്കൻഡുകളുടെ വ്യത്യാസത്തിൽ പള്ളിയോടങ്ങൾ തുഴയെറിഞ്ഞു കയറിയ ഫൈനൽ പോരാട്ടത്തിൽ ലേസർ സംവിധാനം ഉപയോഗിച്ച് സൂക്ഷ്മ പരിശോധന നടത്തിയ ശേഷമാണ് സംഘാടകർ അന്തിമ ഫലപ്രഖ്യാപനം നടത്തിയത്. വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. തുടർന്ന് അതത് കരകളിൽ വഞ്ചിപ്പാട്ടും ആർപ്പുവിളികളുമായി കരക്കാർ ആഹ്ലാദപ്രകടനം നടത്തി.





