ചങ്ങനാശ്ശേരി: വൻ ചീട്ടുകളി കേന്ദ്രത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ 12 അംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. 1.42 ലക്ഷം രൂപയും ചീട്ട് കളി കളത്തിൽ നിന്നും പിടിച്ചെടുത്തു.
ചങ്ങനാശ്ശേരി അങ്ങാടി ഭാഗം നിജോഷ് തോമസ് (45), വണ്ടിപ്പേട്ട സ്വദേശികളായ ദിവാൻജി (39), ദിവാകർ (32), മുണ്ടക്കയം സ്വദേശി സുൾഫിക്കർ അലി (57), ഈരാറ്റുപേട്ട സ്വദേശി ഹഫീസ് മീരാൻ (67), ചങ്ങനാശ്ശേരി വാഴപ്പള്ളി സ്വദേശി മനോജ് മനോഹരൻ (45), ചങ്ങനാശ്ശേരി മാർക്കറ്റ് ഭാഗത്ത് മാർട്ടിൻ മാത്യു (51), കായംകുളം സ്വദേശി അൻഷാദ് എ (37), ആലപ്പുഴ താമരക്കുളം ഷാജി എസ് (54), ആലപ്പുഴ തലവടി രജികുമാർ എം ആർ (46), ചങ്ങനാശ്ശേരി ചീരംചിറ വിഷ്ണു ഷാജി (31), ചങ്ങനാശ്ശേരി ചെത്തിപ്പുഴ സ്വദേശി അലൻ തോമസ് (29) എന്നിവരെയാണ് പിടികൂടിയത്.
കോട്ടയം ജില്ലാ പോലീസ് മേധാവി സാബു മാത്യുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, ചങ്ങനാശ്ശേരി ഡിവൈ.എസ്.പി എസ് ആഷാദിന്റെ നിർദേശപ്രകാരം, ചങ്ങനാശ്ശേരി എസ് എച്ച് ഒ ഇൻസ്പെക്ടർ അനിൽ ജോർജിന്റെ നേതൃത്വത്തിൽ, ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡായ ഡൻസാഫ് സംഘവും നടത്തിയ അന്വേഷണത്തിലാണ് പിടിച്ചെടുത്തത്. പ്രതികൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.





