ന്യൂഡൽഹി: തുടര്‍ച്ചയായി വ്യാജ വാര്‍ത്തകള്‍ നല്‍കുന്നുവെന്നാരോപിച്ച് പ്രമുഖ മൂന്ന് മാധ്യമ സ്ഥാപനങ്ങള്‍ക്ക് വൈറ്റ് ഹൗസില്‍ വിലക്കേര്‍പ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
വ്യാജ വാര്‍ത്തകള്‍ സ്ഥിരമായി നല്‍കുന്നതിന്റെ ഫലമായി സിഎന്‍എന്‍, എംഎസ് നൗ, പൊളിറ്റിക്കോ എന്നിവയ്ക്ക് വൈറ്റ് ഹൗസില്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഉടനടി പ്രാബല്യത്തില്‍ വരുമെന്ന് പ്രഖ്യാപിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു – ട്രംപ് തന്റെ പോസ്റ്റില്‍ കുറിച്ചു.
മുന്‍പ് എംഎസ്എന്‍ബിസി എന്നറിയപ്പെട്ടിരുന്ന നെറ്റ്‌വര്‍ക്ക് അടുത്തിടെ പേര് ‘എംഎസ് നൗ’ എന്ന് മാറ്റിയതിനെയും ട്രംപ് വിമര്‍ശിച്ചു. കാഴ്ചക്കാരുടെ കുറവും വിശ്വാസ്യതയില്ലായ്മയുമാണ് ഈ പേരുമാറ്റത്തിന് കാര്യമെന്ന് അദ്ദേഹം വൃക്തമാക്കി. മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്ത് പൊളിറ്റിക്കോ യുഎസ് സര്‍ക്കാരില്‍ നിന്ന് നിയമവിരുദ്ധമായി 80 ലക്ഷം ഡോളറിന്റെ സബ്സ്‌ക്രിപ്ഷന്‍ നേടിയതായും ട്രംപ് ആരോപിച്ചു.
ഈ പണമിടപാടിനെ അഴിമതി എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. തന്റെ ഭരണകൂടത്തെയും അമേരിക്കയെയും കുറിച്ചുള്ള തെറ്റായ റിപ്പോര്‍ട്ടുകളും നുണകളും ആവര്‍ത്തിച്ച് പ്രസിദ്ധീകരിക്കാന്‍ മാധ്യമ സ്ഥാപനങ്ങള്‍ക്ക് അനുവാദമില്ല. ഭാവിയില്‍ വ്യാജ വാര്‍ത്ത നല്‍കുന്ന മറ്റ് മാധ്യമങ്ങള്‍ക്കും സമാന വിലക്ക് ഏര്‍പ്പെടുത്തുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.





