ആലപ്പുഴ: രാജ്യത്തെ ജനങ്ങളുടെ ഉന്നമനത്തിന് ക്ഷേമപദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് അടിസ്ഥാന രേഖയായി മാറുന്ന സെൻസസിലേക്ക് കൃത്യവും വ്യക്തവുമായ വിവരങ്ങളാണ് എല്ലാവരും നൽകേണ്ടതെന്ന് ജില്ലയിലെ പ്രിൻസിപ്പൽ സെൻസസ് ഓഫീസറായ ജില്ലാ കളക്ടർ കെ ഇമ്പശേഖർ പറഞ്ഞു.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ആലപ്പുഴ ജില്ലയിലെ ചാർജ് ഓഫീസർമാർക്കുള്ള രണ്ടാമത്തെ സെൻസസ് പരിശീലനത്തിൽ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ. ജനസംഖ്യ, സാമ്പത്തികപ്രവർത്തനം, സാക്ഷരത, വിദ്യാഭ്യാസം, പാർപ്പിട സൗകര്യങ്ങൾ, നിയോജക മണ്ഡലങ്ങളുടെ അതിർത്തിനിർണയം തുടങ്ങിയ നിരവധി വിവരങ്ങൾക്കുള്ള വിശ്വസനീയമായ ഉറവിടമാണീ സെൻസസെന്നും അദ്ദേഹം പറഞ്ഞു.
2011 ന് ശേഷമുള്ള രാജ്യത്തെ സെൻസസ് സമഗ്രമായി രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക. ആദ്യഘട്ടം ജൂലൈ 1 മുതൽ 30 വരെ നടക്കും. ആദ്യഘട്ട സെൻസസിൽ വീടുകളുടെ പട്ടികപ്പെടുത്തലും വീട് സെൻസസുമാണ് നടക്കുക. ചോദ്യങ്ങളിൽ വീടിന്റെ സ്ഥിതി, മേൽക്കൂര, കുടിവെള്ള സൗകര്യം, കക്കൂസ് ലഭ്യത, വീട്ടുപകരണങ്ങൾ, വാഹനങ്ങൾ, മൊബൈൽ ഫോൺ നമ്പർ തുടങ്ങിയവ ഉൾപ്പെടും. അടുത്ത വർഷം ഫെബ്രവരിയിൽ നടക്കുന്ന രണ്ടാം ഘട്ടത്തിൽ ജനസംഖ്യയുടെ സെൻസസ് എടുക്കും. ഈ ഘട്ടത്തിൽ ഓരോ വ്യക്തിയെയും എണ്ണുകയും അവരുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും.
2027 സെൻസസിൽ ആദ്യമായി സെൽഫ് എന്യുമറേഷൻ രീതിയും അവതരിപ്പിക്കുന്നുണ്ട്. സെന്‍സസ് ഉദ്യോഗസ്ഥര്‍ വീടുകളില്‍ എത്തുന്നതിന് മുന്‍പ് തന്നെ പൗരന്മാർക്ക് വെബ് പോർട്ടൽ വഴി സ്വന്തം നിലയ്ക്ക് വിവരങ്ങൾ സുരക്ഷിതമായി നൽകാൻ അവസരമൊരുക്കുകയാണ് ഇതിലൂടെ. ജോലി, ബിസിനസ്, മറ്റ് ഔദ്യോഗിക ആവശ്യങ്ങൾ എന്നിവക്കായി ദിവസം മുഴുവൻ വീടുകളിൽ നിന്ന് മാറി നിൽക്കുന്ന വ്യക്തികൾക്കും കുടുംബങ്ങൾക്കും സഹായകരമാവുന്നതിനാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.





