പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ആളെ റിമാൻഡ് ചെയ്തു. അങ്ങാടിക്കൽ നോർത്ത് കോമാട്ടുമുക്ക് ദേവി ഭവനം വീട്ടിൽ ദേവിപ്രസാദ് എന്നയാളാണ് കൊടുമൺ പോലീസിന്റെ പിടിയിലായത്. ഈ മാസം 10 ന് ഉച്ചകഴിഞ്ഞായിരുന്നു കേസിന് ആസ്പദമായ സംഭവം.
ജെസിബി ഓപ്പറേറ്ററായ ഇയാൾ സ്വന്തം സുഹൃത്തിന്റെ മകളെയാണ് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്. മകളോടൊപ്പം ഇയാളെ സന്ദർശിക്കാൻ എത്തിയ സുഹൃത്തിനെ തന്ത്രപൂർവ്വം ഒഴിവാക്കിയ പ്രതി കുട്ടിയെ വീടിനകത്ത് എത്തിച്ച് ലൈംഗികമായി ഉപദ്രവിച്ചു. പണം നൽകി കുട്ടിയെ വശത്താക്കാനും ശ്രമിച്ചു. പീഡന വിവരം പുറത്താരോടെങ്കിലും പറഞ്ഞാൽ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി.
വീട്ടിലെത്തിയ കുട്ടി വിവരം പറഞ്ഞതോടെ രക്ഷിതാക്കൾ പത്തനംതിട്ട ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയും ചൈൽഡ് ലൈനിൽ നിന്നും അറിയിച്ചതിൻ പ്രകാരം കൊടുമൺ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയുമായിരുന്നു.
കൊടുമൺ പോലീസ് ഇൻസ്പെക്ടർ ശ്രീലാൽ ചന്ദ്രശേഖരൻ, എസ് ഐ മാരായ ജിനു , അനൂപ്, എ എസ് ഐ വിൻസന്റ് സുനിൽ എന്നിവ അടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.





