പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിലെയും ജില്ലാ കമ്മിറ്റി യോഗത്തിലെയും ചർച്ചകളെന്ന പേരിൽ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് നുണക്കഥകളും ഊഹാപോഹങ്ങളുമാണെന്ന് ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം പ്രസ്താവനയിൽ പറഞ്ഞു.
വീണാ ജോർജ് പാർട്ടി സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവാണ്. അവരുടെ അഭിപ്രായങ്ങൾ അവിടെയാണ് പറയുക. എന്നാൽ ജില്ലാ കമ്മിറ്റിയിൽ നടന്ന ചർച്ചയിൽ അഭിപ്രായം അവർ പറഞ്ഞുവെന്നാണ് വാർത്തകൾ പ്രചരിപ്പിക്കുന്നത്. ഇതിന് യാഥാർഥ്യവുമായി ഒരുബന്ധവുമില്ല. പാർട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷം ജില്ലാ കമ്മിറ്റികൾ ചേർന്ന് തെരഞ്ഞെടുപ്പ് വിശകലനം ചെയ്യാൻ തീരുമാനിച്ചിരുന്നു.
സിപിഎമ്മിന്റെ സംഘടനാ രീതിയനുസരിച്ച് ഇത്തരം യോഗങ്ങളിലെ ചർച്ചകൾകൂടി കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് റിവ്യൂ തയ്യാറാക്കുക. അത് ബ്രാഞ്ച് വരെയുള്ള ഘടകങ്ങൾ ചർച്ച ചെയ്യും. തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടു വെന്നത് പാർട്ടി അംഗീകരിച്ചതാണ്. അതിന്റെ മറവിൽ എന്ത് കെട്ടുകഥകളും അവതരിപ്പിക്കുന്നത് പാർട്ടിയെ തകർക്കുകയെന്ന രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്.
എന്നാൽ സിപി എമ്മിനെ അറിയുന്ന ജനങ്ങൾ ഇത്തരം കെട്ടുകഥകൾ വിശ്വസിക്കില്ല. ജനങ്ങളെ വിശ്വാസത്തിലെടുത്താണ് പാർട്ടി പ്രവർത്തിക്കുന്നതും മുന്നോട്ടു പോകുന്നതും. വ്യാജ പ്രചാരണങ്ങൾ കൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കഴിയില്ലെന്നും രാജു ഏബ്രഹാം വ്യക്തമാക്കി.





