തൃശൂര്‍: തൃശ്ശൂരിൽ വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു. വടക്കാഞ്ചേരി പുല്ലാനിക്കാട് വാണിയം കിഴക്കേല്‍ വിന്‍സെന്‍റിന്‍റെ മകള്‍ നവോമി (23) ക്കാണ് മസ്തിഷ്‌കമരണം സ്ഥിരീകരിച്ചത്. അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി. കഴിഞ്ഞ 25ന് കൊട്ടാരക്കര വാളകത്ത് കാറും പാഴ്‌സല്‍ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
24 -ന് രാത്രി അമ്മ ജിപ്‌സിയും സഹോദരന്‍ ജോയലും ചേര്‍ന്ന് തിരുവനന്തപുരത്തേക്ക് ജോലി ആവശ്യത്തിന് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരുക്കേറ്റ നവോമിയെ കൊട്ടാരക്കര വിജയ ഹോസ്പ്പിറ്റലും തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പരുക്കേറ്റ അമ്മയെയും സഹോദരനെയും തൃശൂര്‍ അശ്വിനി ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
നവോമി രജിഷ വിജയൻ പ്രധാന വേഷത്തിലെത്തിയ ‘ഖോ ഖോ’ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. തൃശൂര്‍ സെന്റ് തോമസ് കോളജിലെ സൈക്കോളജിയില്‍ പി.ജി. ബിരുദം നേടി ആദ്യ ജോലിക്കായി തിരുവനന്തപുരത്തേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്.





